ലോകകപ്പ് യോഗ്യത മത്സരം; കുവൈത്ത് പൊരുതി, തോറ്റു
text_fieldsകുവൈത്തിൽ നടന്ന കുവൈത്ത്-ഒമാൻ ലോകകപ്പ് യോഗ്യത മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത നിർണായക മത്സരത്തിൽ കുവൈത്തിന് തോൽവി. ചൊവ്വാഴ്ച രാത്രി കുവൈത്ത് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാൻ ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്തിനെ മറകടന്നു. ഇതോടെ കുവൈത്തിന് യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കാമെന്ന പ്രതീക്ഷ മങ്ങി. ആറു രാജ്യങ്ങളുള്ള ഗ്രൂപ് ബിയിൽ എട്ടു കളികളിൽ അഞ്ചുപോയന്റുമായി കുവൈത്ത് ആറാം സ്ഥാനത്താണ്.
കുവൈത്ത് ജാബിർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളുടെ പിന്തുണയിൽ വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ കുവൈത്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗാലറിയുടെ ആരവങ്ങൾ ഉള്ളിലേറ്റി വിജയത്തിലേക്ക് പന്തുതട്ടിയ ടീം മികച്ച ചില മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല.
ഇതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഇരുടീമീകൾക്കും ലക്ഷ്യം നീണ്ടുപോയി. എന്നാൽ 56ാം മിനുറ്റിൽ ഇസ്സാം അൽ സബ്ഹിയുടെ മികച്ച ഹെഡർ ഒമാനെ മുന്നിലെത്തിച്ചു. അവസാന മിനുറ്റുകളിൽ കുവൈത്ത് ഗോളെന്നുറച്ച ചില നീക്കങ്ങൾ നടത്തിയെങ്കിലും ഒമാൻ പ്രതിരോധത്തിൽ തട്ടി മടങ്ങി.
ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ഫലസ്തീൻ 2-1ന് വിജയം നേടി ഇറാഖിനെ ഞെട്ടിച്ചു. ദക്ഷിണകൊറിയും ജോർഡനും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ ദക്ഷിണകൊറിയയും ജോർഡനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇറാഖ് മൂന്നാമതും ഒമാൻ നാലാമതുമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കും. ജൂൺ അഞ്ചിന് ഫലസ്തീൻ, 10ന് ദക്ഷിണ കൊറിയ എന്നിവയാണ് കുവൈത്തിന്റെ അടുത്ത എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

