കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന: നിരവധി പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ നിരവധി നിയമലംഘകരും വിവിധ കേസുകളിലെ പ്രതികളും പിടിയിലായി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പൊലീസ്, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ എന്നിവയുടെ നേതൃത്വത്തിൽ ഫർവാനിയ, ഖൈത്താൻ, റിഗ്ഗൈ എന്നിവിടങ്ങളിലായിരുന്നു സമഗ്രമായ പരിശോധന.
ഫർവാനിയ, ഖൈത്താൻ എന്നിവിടങ്ങളിൽ പ്രധാന റോഡുകളിൽ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചു ശക്തമായ പരിശോധനയാണ് നടത്തിയത്. ക്രിമിനൽ കേസുകൾ, ഒളിവില്‍ കഴിയല്‍, നിലവിലുള്ള വാറന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് പിടികിട്ടേണ്ടിയിരുന്ന 64 പേരെയും കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 47 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത നാലു പേരെയും ഇവിടെനിന്ന് പിടികൂടി.
വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് 407 പിഴകൾ ചുമത്തി. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷയും ഭദ്രതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ സുരക്ഷാ പദ്ധതികളുടെ ഭാഗമാണ് നടപടികളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റിഗ്ഗൈയിൽ നിയമലംഘകരും പിടികിട്ടേണ്ടവരുമായ 36 പേരെ അറസ്റ്റ് ചെയ്തു. കാലാവധി കഴിഞ്ഞ റസിഡൻസിയുള്ള 13 പേരും, ഒളിവിലായിരുന്ന 12 പേരും, റസിഡൻസി നിയമങ്ങൾ ലംഘിച്ച നാല് പേരും, സിവിൽ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പേരും, ലഹരിമരുന്ന് കേസുകളിലെ മൂന്ന് പേരും, ലൈസൻസില്ലാത്ത മരുന്നുകൾ വിറ്റ ഒരാളും അറസ്റ്റിലായി. കോടതി ഉത്തരവ് പ്രകാരം കണ്ടുകെട്ടേണ്ടിയിരുന്ന ഒരു വാഹനവും പിടിച്ചെടുത്തു.
റിഗ്ഗൈയിൽ 168 ഉദ്യോഗസ്ഥരും 50 പട്രോളിംഗ് സംഘങ്ങളും സുരക്ഷാ പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റിലായവർക്കെതിരെ നടപടികൾ സ്വീകരിച്ചു. നിയമലംഘകരെയും പിടികിട്ടേണ്ടവരെയും പിടികൂടുന്നതിനും, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും, പൊതു അച്ചടക്കം ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളം സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

