തെറ്റായ റിപ്പോർട്ടുകൾക്കെതിരെ മുന്നറിയിപ്പ്; വായു ഗുണനിലവാരം സാധാരണനിലയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് ചില വാണിജ്യ വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി തള്ളി. കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും അഭ്യർത്ഥിച്ചു. കുവൈത്തിന്റെ വായുവിന്റെ ഗുണനിലവാരം ഔദ്യോഗിക ചാനലുകൾ വഴി തുടർച്ചയായി നിരീക്ഷിച്ച് വരുന്നുണ്ട്. കണികാ പദാർത്ഥം, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്, ഓസോൺ, സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ പ്രധാന മലിനീകരണ വസ്തുക്കളുടെ അപ്‌ഡേറ്റുകൾ മണിക്കൂർ ഇടവിട്ട് വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അറിയിച്ചു.
കുവൈത്തിലെ പൊടിയുടെ അളവ് പ്രധാനമായും പ്രകൃതിദത്ത ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. അതിൽ പ്രാദേശിക മണൽക്കാറ്റുകളും റോഡ് പൊടിയും ഉൾപ്പെടുന്നു. അതേസമയം വാഹനങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നുമുള്ള ഉദ്‌വമനം താരതമ്യേന കുറവാണ്. വിവരങ്ങൾ പങ്കുവെക്കുന്ന ചില പ്ലാറ്റ്‌ഫോമുകൾ വാണിജ്യ സ്ഥാപനങ്ങളാണെന്നും ആഗോള വായു ഗുണനിലവാര വർഗീകരണത്തിന് ഔദ്യോഗികമായി അംഗീകൃത സ്ഥാപനങ്ങളല്ലെന്നും അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ പ്ലാറ്റ്‌ഫോമുകൾ സ്വകാര്യമായി പ്രവർത്തിക്കുന്ന സെൻസറുകളെയാണ് ആശ്രയിക്കുന്നത്. സർക്കാർ അംഗീകൃത നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് കൃത്യതയിലും രീതിശാസ്ത്രത്തിലും ഇവക്ക് വ്യത്യാസമുണ്ട്.
ഇത്തരം വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളും കുവൈത്തിന്റെ ദേശീയ, ഗൾഫ് മാനദണ്ഡങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും അതോറിറ്റി സൂചിപ്പിച്ചു. സൂക്ഷ്മ കണികകൾ അളക്കുന്നതിൽ ഇവ തെറ്റിദ്ധരിപ്പിക്കുന്ന റാങ്കിംഗിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പു നൽകി. കൃത്യവും കാലികവുമായ വായു ഗുണനിലവാര വിവരങ്ങൾക്കായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാൻ പൗരന്മാരോടും താമസക്കാരോടും പരിസ്ഥിതി പബ്ലിക് അതോറിറ്റി അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

