വൈദ്യുതി ഉപഭോഗത്തിൽ ശുഭപ്രതീക്ഷ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ലോഡ് 16,460 മെഗാവാട്ടിൽ എത്തിയതായി വൈദ്യുതി മന്ത്രാലയം. രണ്ട് പുതിയ ഉൽപാദന യൂനിറ്റുകൾ കൂടി ആരംഭിച്ചതോടെ പീക്ക് ടൈമില്‍ ലോഡ് ഇൻഡിക്കേറ്റർ ഗ്രീൻ സോണിൽ തന്നെ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പവർകട്ടുകൾ ഇല്ലാതെ തന്നെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. താപനിലയിലുണ്ടായ മാറ്റവും വൈദ്യുതി ലോഡ് കുറയുന്നതിന് കാരണമായിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ അൽ സൂർ സൗത്ത് സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി 1,000 മെഗാവാട്ട് കൂടുതല്‍ ഉല്പാദിപ്പിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ രാജ്യത്തെ മൊത്തം ഉൽപാദനം 17,200 മെഗാവാട്ടായി ഉയരുമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു.
ഉൽപാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിന് തിരക്കേറിയ സമയങ്ങളിൽ അമിതമായി വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ ലൈറ്റുകൾ ഓഫ് ചെയ്യണമെന്നും എയർ കണ്ടീഷനിങ് 24 ഡിഗ്രി സെൽഷ്യസായി സെറ്റ് ചെയ്യണമെന്നും വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി.
ഉപഭോഗം കുറക്കുന്നതിനുള്ള നടപടികളുമായി കെ.ജി.ഒ.സി
കുവൈത്ത് സിറ്റി: വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള നടപടികളുമായി കുവൈത്ത് ഗൾഫ് ഓയിൽ കമ്പനി (കെ.ജി.ഒ.സി). ജീവനക്കാർ ഊർജ ഉപഭോഗം കുറക്കുന്നതിന് വിവിധ നടപടികൾ കൈക്കൊണ്ടതായി കമ്പനി അറിയിച്ചു. ജോലി സമയം അവസാനിച്ചതിനു ശേഷം ലൈറ്റിങ്, എയർ കണ്ടീഷനിങ് യൂനിറ്റുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഓഫ് ചെയ്യുന്നത് ഉറപ്പാക്കൽ ഇതിൽ ചിലതാണ്. പീക്ക് സമയത്ത് നടപടിക്രമങ്ങൾ പാലിക്കുന്നതിനായി പ്രവൃത്തി സമയവും ക്രമീകരിച്ചിട്ടുണ്ട്. ഈ നടപടികളിലൂടെ വൈദ്യുതി ഉപഭോഗം കുറക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ജീവനക്കാരുടെ ശ്രമങ്ങളെ കെ.ജി.ഒ.സി പ്രശംസിച്ചു. കുവൈത്ത് പെട്രോളിയം കോർപറേഷന്റെ ഉപസ്ഥാപനമാണ് കുവൈത്ത് ഗൾഫ് ഓയിൽ കമ്പനി. 2002ൽ സ്ഥാപിതമായ ഇത് കുവൈത്തിനും സൗദി അറേബ്യക്കും ഇടയിൽ വിഭജിച്ചിരിക്കുന്ന പ്രദേശത്തിന്റെ തീരപ്രദേശത്ത് എണ്ണയുടെ പര്യവേക്ഷണം, വികസനം, ഉൽപാദനം എന്നിവ നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

