നേരത്തേ ടിക്കറ്റ് എടുത്തവർ പെരുവഴിയിൽ; എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത് സർവിസ് വൈകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ -4ൽ നിന്ന് വിദേശവിമാന കമ്പനികൾ സർവിസ് ആരംഭിച്ചെങ്കിലും, എയർഇന്ത്യ എക്സ്പ്രസ് സർവിസ് വൈകും. ഈ മാസം 15 മുതൽ ടെർമിനൽ നാലിൽ നിന്ന് വിദേശവിമാനങ്ങൾ സർവിസുകൾ ആരംഭിച്ചതോടെ എയർഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സർവിസ് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും എയർഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ടിട്ടില്ല.
ജൂലൈ ഒന്നുമുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിരുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ് ഈ ദിവസം മുതൽ ടിക്കറ്റ് എടുത്തത്. എന്നാൽ ജൂലൈ ഒന്നിനും എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ ഈ ദിവസങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് എന്നു യാത്രചെയ്യാനാകും എന്നതിലും ഉറപ്പില്ല. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുകതിരികെ ലഭിക്കുമെങ്കിലും തിരക്കേറിയ ഈ സമയത്ത് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് കിട്ടാൻ വൻ തുക വേണം. യാത്രക്കാർക്ക് ഡസ്റ്റിനേഷൻ മാറ്റാനുള്ള സൗകര്യവും അധികൃതർ പരിഗണിച്ചിട്ടില്ല.
വെക്കേഷൻ ആയതിനാൽ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നത്. എയർഇന്ത്യ എക്സ്പ്രസ് വൈകുന്നത് ഇവർ വലിയ തിരിച്ചടിയാണ്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മറ്റു വിമാനങ്ങൾ ഇല്ല എന്നതിനാൽ മലബാർ യാത്രക്കാരുടെ ദുരിതം ഇരട്ടിയാണ്. അതേസമയം, ടെർമിനൽ-4 ൽ നിന്ന് വിവിധ രാജ്യങ്ങളിലെ വിമാന കമ്പനികൾ സുഖമമായി സർവീസ് നടത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

