ഇനി രുചിയേറും റുതബിന്റെ കാലം
text_fieldsകുവൈത്ത് സിറ്റി: കഠിനമായ വേനൽച്ചൂടിനൊപ്പം രാജ്യത്ത് മധുരം നിറച്ചു ഈത്തപ്പഴങ്ങൾ പാകമാകുന്നു. കൃഷിയിടങ്ങളിലും വീടുകൾക്കും പാതകൾക്കും ഇരുവശവുമുള്ള ഈന്തപ്പനകൾ വിളപ്പെടുപ്പിന്റെ അവസാനഘട്ടത്തിലാണ്. പച്ചയിൽ നിന്ന് മഞ്ഞ നിറത്തിലേക്ക് നിറം മാറുന്ന സമൃദ്ധമായ ഈന്തപ്പഴക്കുലകളാൽ മരങ്ങൾ സുന്ദരമായിട്ടുണ്ട്.
പൂർണ പഴുപ്പിൽ എത്തുന്നതിന് തൊട്ടുമുമ്പുള്ള പകുതി പഴുത്ത മധുരവും ചവർപ്പും കലർന്ന ‘റുതബ്’ ഈത്തപ്പഴങ്ങൾ വൈകാതെ വിപണിയിൽ എത്തും. ആഗസ്റ്റ് പകുതിയോടെ വിപണി ഈത്തപ്പഴങ്ങൾ കീഴടക്കും. ‘അൽ ബർഹി അൽ അസ്ഫർ’ എന്ന കുവൈത്തിന്റെ സ്വന്തം ഈന്തപ്പനകൾ മധുരം നിറച്ചു പാകമായികൊണ്ടിരിക്കുകയാണ്.
അവസാനഘട്ടത്തിൽ മറ്റ് ഈത്തപ്പഴങ്ങളെ അപേക്ഷിച്ച് കടുത്ത മഞ്ഞ നിറമായിരിക്കും ഇവക്ക് എന്നതുകൊണ്ടാണ് മഞ്ഞനിറം എന്ന അർഥത്തിലുള്ള ‘അൽ ബർഹി അൽ അസ്ഫർ’ എന്ന പേരുലഭിച്ചത്. മറ്റ് അറബ് രാജ്യങ്ങളിലേതുപോലെ വിവിധതരത്തിലുള്ള ഈന്തപ്പനകൾ കുവൈത്തിലുണ്ടെങ്കിലും മഞ്ഞ ബർഹി വ്യത്യസ്തമാണ്. മികച്ച വിളവ് നൽകുന്നതിൽ ബർഹി തോട്ടങ്ങൾ ഇതുവരെ ചതിച്ചിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തിന്റെ കാർഷിക മേഖലയായി അറിയപ്പെടുന്ന വഫ്റയിലും അബ്ദലിയിലുമാണ് അൽ ബർഹി അൽ അസ്ഫർ കൂടുതൽ വിളയുന്നത്. അബ്ദലിയിലെയും വഫ്റയിലെയും കാർഷിക മേഖലകളിലൂടെ കടന്നുപോകുമ്പോൾ മഞ്ഞച്ചായം കോരിയൊഴിച്ചതുപോലെയുള്ള ഈന്തപ്പന മരങ്ങൾ ഏവരെയും ആകർശിക്കും. കാഴ്ചഭംഗിയോടൊപ്പം രൂചിയിലും കേമനാണ് ബർഹി. പഞ്ചസാര കലക്കി ഒഴിച്ചതുപോലുള്ള മധുരവും പച്ച പപ്പായ തിന്നുമ്പോഴുള്ള കറുമുറു ശബ്ദവും ഈ ഇനത്തിെൻറ പ്രത്യേകതയാണ്.
കൂടുതൽ പഴുത്ത് ഈത്തപ്പഴമായി സൂക്ഷിച്ച് കഴിക്കുന്നതിനേക്കാൾ ഇതിന്റെ റുതബ് കഴിക്കാനാണ് സ്വദേശികളും വിദേശികളും ഏറെ ഇഷ്ടപ്പെടുന്നത്. ആഗസ്റ്റ് തുടക്കത്തോടെയാണ് ബർഹിയുടെ വിളവ് കാലം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

