ഒമ്പതുദിന അവധി ഇന്ന് തീരും; വീണ്ടും സജീവ പ്രവൃത്തിദിനങ്ങളിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ഒമ്പതുദിവസത്തെ തുടർച്ചയായ അവധി ശനിയാഴ്ച അവസാനിക്കും. സർക്കാർ ഓഫിസുകൾ ദീർഘനാൾ അവധിയായത് പല ഇടപാടുകളെയും ബാധിച്ചു. ഒരുമാസത്തിന്റെ ഏകദേശം മൂന്നിലൊന്ന് ദിവസം അടുപ്പിച്ച് അവധി നൽകുന്നത് ഉൽപാദനക്ഷമതയെയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയും ബാധിക്കുമെന്ന വിമർശനം ഉയർന്നിരുന്നു.
ബാങ്കും സ്റ്റോക് എക്സ്ചേഞ്ചും അടച്ചുപൂട്ടുന്നത് ബുദ്ധിപരമല്ലെന്നും ഉദ്യോഗസ്ഥരെ അലസതയിലേക്ക് തള്ളിവിടരുതെന്നും പ്രമുഖർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സർക്കാർ സംവിധാനങ്ങൾ സ്തംഭിച്ചത് മറ്റു ബിസിനസുകളെയും ബാധിച്ചു. അതേസമയം, കൂടുതൽ ദിവസം അവധി ലഭിച്ചത് ഉപയോഗപ്പെടുത്തി പ്രവാസികളിൽ ചിലർ നാട്ടിൽ പോയി. നല്ലൊരു ശതമാനം സ്വദേശികളും വിദേശയാത്രക്കും ആഘോഷത്തിനും ഈ ദിവസങ്ങൾ ഉപയോഗിച്ചു.
ദേശീയ, വിമോചന, ഇസ്റാഅ്-മിഅ്റാജ് ദിനാചരണങ്ങളോടനുബന്ധിച്ച് മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും അഞ്ചു ദിവസത്തെ അവധി നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനുമുമ്പും ശേഷവുമുള്ള വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേർന്നാണ് ഒമ്പതുദിവസം ഒഴിവ് ലഭിച്ചത്. ഫെബ്രുവരി 24 വ്യാഴാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും മറ്റും മാർച്ച് ആറ് ഞായറാഴ്ച മുതലാണ് വീണ്ടും പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

