മന്ത്രിസഭ പുനഃസംഘടനക്കായി മന്ത്രിമാർ രാജിവെച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ഇതിെൻറ ഭാഗമായി മുഴുവൻ മന്ത്രിമാരുടെയും രാജി പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് സീഫ് പാലസിലെത്തി ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് ആണ് മുഴുവൻ മന്ത്രിമാരുടെയും രാജി പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്.
പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. സർക്കാറും പാർലമെൻറും തമ്മിൽ ഭിന്നത രൂക്ഷമാണ്. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിൽക്കുന്നു. ഉപപ്രധാനമന്ത്രിയും മന്ത്രിസഭകാര്യ മന്ത്രിയുമായ അനസ് അൽ സാലിഹിനെയാണ് എം.പിമാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 50 അംഗ പാർലമെൻറിൽ 38 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിെൻറ അവകാശവാദം. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ കഴിഞ്ഞ ദിവസം മൂന്ന് എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയിരുന്നു.
താമിർ അൽ സുവൈത്ത്, ഖാലിദ് അൽ ഉതൈബി, ഡോ. ബദർ അൽ ദഹൂം എന്നീ എം.പിമാരാണ് കുറ്റവിചാരണ കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം നടക്കേണ്ട പാർലമെൻറ് യോഗം സർക്കാർ ഭാഗം വിട്ടുനിന്നതിനാൽ മാറ്റിവെച്ചു. ഭരണഘടനപ്രകാരം പ്രധാനമന്ത്രിയോ മന്ത്രിമാരിൽ ഒരാളെങ്കിലുമോ പെങ്കടുക്കാതെ പാർലമെൻറ് സെഷൻ നടത്താൻ കഴിയില്ല.
സെഷൻ ചേരുേമ്പാൾ കുറ്റവിചാരണ നടത്തേണ്ടി വരും. കൂടുതൽ കാലം പാർലമെൻറ് യോഗം ചേരാതിരിക്കാനും കഴിയില്ല. ഇൗ സാഹചര്യത്തിലാണ് എം.പിമാരുടെ സമ്മർദങ്ങൾക്കു വഴങ്ങി മന്ത്രിസഭ പുനഃസംഘടനക്ക് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തയാറായത്. ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്.
ഒരുമാസം തികയുന്നതിനു മുമ്പാണ് മുഴുവൻ മന്ത്രിമാരും രാജിവെക്കുന്നത്. പുനഃസംഘടനയിൽ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടം പിടിക്കുമെന്നാണ് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറെക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.