ഗസ്സക്ക് ആശ്വാസം പകർന്ന് കുവൈത്ത് മെഡിക്കൽ സംഘം മടങ്ങി
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെയും മറ്റു രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവരെയും സഹായിക്കുന്നതിനായി ഗസ്സയിലെത്തിയ കുവൈത്ത് മെഡിക്കൽ സംഘം മടങ്ങി. ഗസ്സയിലെ നൂറുകണക്കിനാളുകൾക്ക് ചികിത്സയും 236 ശസ്ത്രക്രിയകളും സംഘം പൂർത്തിയാക്കി. ആരോഗ്യ സംരക്ഷണ സഹായത്തിനു പുറമേ കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ ടീം ഭക്ഷ്യ വിതരണങ്ങളും ഭവന പദ്ധതികളും കൈകാര്യം ചെയ്യുന്ന നിരവധി ശ്രമങ്ങളിലും ഏർപ്പെട്ടതായി ടീം ലീഡർ ഒമർ അൽ തുവൈനി പറഞ്ഞു.
ഫലസ്തീനിൽ നടക്കുന്ന മാനുഷിക ദുരന്തം കണക്കിലെടുത്ത് ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ലോകമെമ്പാടുമുള്ള സന്നദ്ധ പ്രവർത്തകരോടും സ്ഥാപനങ്ങളോടും ഒമർ അൽ തുവൈനി ആഹ്വാനം ചെയ്തു.
ഗസ്സയിൽ ആരോഗ്യസംവിധാനം തകർച്ചയുടെ വക്കിലാണ്. രൂക്ഷമായ ഭക്ഷ്യക്ഷാമം ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്നതായും ചൂണ്ടിക്കാട്ടി. ഗസ്സയിലെ ആരോഗ്യ മേഖലയെ പിന്തുണക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് മെഡിക്കൽ സംഘം ചൊവ്വാഴ്ചയാണ് ഗസ്സയിലെത്തിയത്. വിവിധ സ്പെഷാലിറ്റികളിലെ ഡോക്ടർമാർ, നഴ്സ് എന്നിവരുൾപ്പെടെ 17 പേരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നത്.
അവശ്യ ഉപകരണങ്ങളുടെ ദൗർലഭ്യത്താൽ ബുദ്ധിമുട്ടുന്ന ഗസ്സയിലെ ആശുപത്രികളിൽ സംഘം മെഡിക്കൽ സൗകര്യങ്ങൾ സജ്ജീകരിക്കുകയും മെഡിക്കൽ സപ്ലൈകൾ വിതരണം ചെയ്യുകയും ചെയ്തതായി ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് കോഓഡിനേറ്റർ മഹ്മൂദ് അൽ മെസ്ബ പറഞ്ഞു.
ഇസ്രായേൽ തകർത്ത ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്സ് പ്രവർത്തനക്ഷമമാക്കുന്നതിനായുള്ള നടപടികൾക്കും സംഘം തുടക്കമിട്ടു.കുവൈത്തിൽ നിന്ന് ഗസ്സയിലെത്തുന്ന രണ്ടാമത്തെ മെഡിക്കൽ സംഘമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.