റസ്റ്റാറൻറ് പ്രവർത്തന സമയം മാറ്റാനായില്ലെന്ന് ആരോഗ്യവകുപ്പ്
text_fieldsകുവൈത്ത് സിറ്റി: റസ്റ്റാറൻറുകളുടെയും വ്യാപാര സമുച്ചയങ്ങളുടെയും പ്രവർത്തന സമയം മാറ്റാൻ ആയില്ലെന്ന് ആരോഗ്യ സമിതി.രാത്രി എട്ടുവരെയുള്ളത് 11 വരെ ആക്കണമെന്ന നിർദേശത്തോടാണ് ആരോഗ്യ മന്ത്രാലയം എതിർപ്പ് അറിയിച്ചത്. അതേസമയം, നിർദേശം അടുത്ത മന്ത്രിസഭ യോഗം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ആരോഗ്യ അധികൃതരുടെ എതിർപ്പിെൻറ പശ്ചാത്തലത്തിൽ തൽക്കാലത്തേക്ക് പ്രവർത്തന സമയം ദീർഘിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ എത്താനാണ് സാധ്യത.
സാമ്പത്തിക വ്യവസ്ഥക്ക് കരുത്തുപകരുകയും പ്രതിസന്ധിയിലുള്ള സ്ഥാപനങ്ങൾക്ക് ജീവശ്വാസമാകുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് വ്യാപാര സമയനിയന്ത്രണം ലഘൂകരിക്കണമെന്ന നിർദേശം ഉയർന്നുവന്നത്. സ്ഥാപന ഉടമകളുടെ പ്രതിനിധികളുടെ ആവശ്യത്തോട് വാണിജ്യ മന്ത്രാലയം അനുകൂലമായാണ് പ്രതികരിച്ചത്. ഇപ്പോൾ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ വ്യാപാര നിയന്ത്രണമുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട അവശ്യ സേവന വിഭാഗങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂവും വ്യാപാര നിയന്ത്രണങ്ങളും കുവൈത്തിലെ വ്യാപാരികൾ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു. വരവും ചെലവും ഒത്തുപോകാതെ പ്രയാസപ്പെടുകയാണ് വ്യാപാരികൾ. ചെറുകിട വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഏറെക്കാലം താങ്ങി നിർത്താനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ല. കർഫ്യൂവും കോവിഡ് പ്രതിസന്ധിയും അവസാനിച്ച് എല്ലാം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയിലാണ് പലരും സ്ഥാപനം പൂട്ടാതെ പിടിച്ചുനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

