ക്രിസ്തുവിന്റെ ജറൂസലം പ്രവേശന ഓര്‍മയില്‍ ഓശാന പെരുന്നാൾ
text_fieldsസെന്റ്. ജോർജ്ജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിൽ (വലിയ പള്ളി) നടന്ന ഓശാന പെരുന്നാൾ ആഘോഷം
കുവൈത്ത് സിറ്റി : കുരിശുമരണത്തിനു മുന്നോടിയായി യേശുക്രിസ്തു നടത്തിയ ജറൂസലം പ്രവേശന ഓര്‍മ്മയില്‍ കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായ കഴുതപ്പുറത്തെത്തിയ യേശുവിനെ ജനക്കൂട്ടം ഒലിവിന് ചില്ലകളും ആര്‍പ്പുവിളികളുമായി ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി.
ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്മ പുതുക്കുന്ന ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർത്ഥനാ ദിനങ്ങളാണ്.
വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാന പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. സെന്റ് ജോർജ്ജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ നേതൃത്വത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ പ്രാര്‍ഥനകൾ നടന്നു. ഇടവക വികാരി റവ. ഫാ. സ്റ്റീഫൻ നെടുവക്കാട്ട് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നൽകി. നിരവധി വിശ്വാസികൾ പങ്കെടുത്തു.
സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലും ഓശാന പ്രാര്‍ഥനകൾ സംഘടിപ്പിച്ചു. ഫാ. സിജിൽ ജോസ് വിലങ്ങൻപാറയുടെ നേതൃത്വത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിലാണ് ചടങ്ങുകൾ നടന്നത്.
അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും. ഉയിർപ്പ് ഞായറോടെ നോമ്പിനും സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

