വെല്ലുവിളികൾക്കിടയിലും ഭക്ഷ്യസുരക്ഷ നിലനിർത്തി രാജ്യം
text_fieldsകുവൈത്ത് സിറ്റി: പ്രാദേശിക സംഭവവികാസങ്ങൾക്കും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കുമിടയിൽ രാജ്യത്ത് ഭക്ഷ്യസുരക്ഷ നിലനിർത്തി കുവൈത്ത്. സർക്കാറും ഉത്പ്പാദന യൂണിയനുകളും തമ്മിലുള്ള തുടർച്ചയായ ഏകോപനം, സുപ്രധാന മേഖലകൾക്കുള്ള പിന്തുണ എന്നിവയിലൂടെ വിപണിയിൽ സ്ഥിരത നിലനിർത്തി. അവശ്യവസ്തുക്കളുടെ സുഗമവും സമൃദ്ധവുമായ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. കുവൈത്ത് കർഷക യൂണിയൻ പ്രാദേശിക കാർഷിക ഉത്പാദനം വർധിപ്പിക്കുകയും വിപണികളിലേക്ക് കൂടുതൽ പച്ചക്കറികൾ വിതരണം ചെയ്യുകയും ചെയ്തു. ഇത് ഹുർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസ്സങ്ങൾക്കിടയിൽ ഇറക്കുമതി ആവശ്യകത കുറച്ചു.
മത്സ്യത്തൊഴിലാളി യൂണിയൻ മത്സ്യബന്ധനം ഊർജിതമാക്കിയും ബദൽ മാർഗങ്ങളിലൂടെ ഇറക്കുമതി ചെയ്തും ഈ മേഖല സുരക്ഷിതമാക്കി. ക്ഷീരോത്പാദക യൂണിയൻ സ്ഥിരതയുള്ള പാലുൽപാദനം നിലനിർത്തി. പൗൾട്രി പ്രൊഡ്യൂസേഴ്‌സ് യൂണിയൻ കോഴിയുടെയും മുട്ടയുടെയും ലഭ്യതയും ഉറപ്പാക്കി. നിലവിലെ സാഹചര്യത്തിൽ കോഴിയിറച്ചിയുടെയും മുട്ടയുടെയും ക്ഷാമമില്ലെന്ന് പൗൾട്രി പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ചെയർമാൻ അസാര അൽ ഹുസൈനി അറിയിച്ചു. എല്ലാ കോഴി ഉൽപ്പന്നങ്ങളും ലഭ്യമാണ്. ജീവനുള്ളതും, ശീതീകരിച്ചതും, ശീതീകരിച്ചതുമായ ചിക്കൻ, കട്ട്സ്, മുട്ടകൾ എന്നിവക്ക് ക്ഷാമമില്ല. പ്രാദേശിക മുട്ട ഉത്പാദനം വിപണി ആവശ്യങ്ങളുടെ 140 ശതമാനം കവിയുന്നതിനാൽ ഇത് മിച്ചം സൃഷ്ടിക്കുന്നു. അതേസമയം കോഴി ഉത്പാദനം ആവശ്യത്തിന്റെ 60-70 ശതമാനമാണ് നിറവേറ്റുന്നത്.
പ്രതിസന്ധി ഘട്ടത്തിലും വിതരണ വെല്ലുവിളികൾക്കിടയിലും ക്ഷീര മേഖല പുതിയ പാൽ ഉത്പാദനം തുടർന്നുവെന്ന് ഫ്രഷ് ഡയറി പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ചെയർമാൻ അബ്ദുൾഹക്കീം അൽ അഹ്മദ് പറഞ്ഞു. വിവിധ രാജ്യങ്ങൾ കയറ്റുമതി നിർത്തിവച്ചതോടെ തീറ്റ വസ്തുക്കളുടെ തടസ്സങ്ങളാണ് പ്രധാന വെല്ലുവിളി. ഏകദേശം 270 ടൺ പുതിയ പാലാണ് പ്രതിദിനം മൊത്തം ഉൽപ്പാദനം. ഇത് വിപണി ആവശ്യകതയുടെ 20-30 ശതമാനമാണ് ഉൾക്കൊള്ളുന്നത്. വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുക്കുമ്പോൾ ഇത് പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

