അപ്പൻ കൈമാറിയ പന്ത്...
text_fieldsരഞ്ജിത്ത് ഫ്രാൻസിസ്
ചാലക്കുടികാരനായ എനിക്ക് ഫുട്ബാളിനോട് എന്താ ഇത്രയും സ്നേഹം എന്ന് പലപ്പോഴും കൂട്ടുകാർ ചോദിക്കാറുണ്ട്. അതെന്റെ ജീവനിൽ പിറവിയോടൊപ്പം രൂപം കൊണ്ടതാണെന്ന് ഞാൻ മറുപടി പറയും. ഫുട്ബാളിനെ ജീവനയായി ഇഷ്ടത്തോടെ കൂടെ കൂട്ടിയ പിതാവ്. അതിന് എല്ലാ കാലത്തും പിന്തുണ നൽകിയ കുടുംബം. കളിക്കാനും കളി കാണാനും അതിനെ സ്നേഹിക്കാനും എന്നെ ഒരുക്കിയത് ഈ ചുറ്റുപാടുകളാണ്. സ്കൂൾ കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ കളിച്ചു വളർന്ന് പിന്നിട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചപ്പോഴും ഫുട്ബാൾ കൂടെ കൊണ്ട് നടന്ന എന്റെ അപ്പനാണ് വലിയ പ്രചോദനം. കുട്ടി ആയിരിക്കുമ്പോൾ അപ്പന്റെ കൂടെ സന്തോഷ് ട്രോഫി കാണാൻ പോയതും ഗാലറിയിലെ ആർപ്പുവിളികളും ഇപ്പോഴും ഓർമയിലുണ്ട്.
വീട്ടിൽ 1986ൽ ടെലിവിഷൻ വാങ്ങിക്കുന്നത് തന്നെ വേൾഡ് കപ്പ് ഫുട്ബാൾ മൽസരങ്ങൾ കാണാൻ വേണ്ടിയാണ്. ഓരോ മൽസരത്തിന് മുമ്പും കുടുംബം ഒന്നിച്ചു ടിവിക്കു മുന്നിലിരിക്കും. അന്ന് മറഡോണയോടു തോന്നിയ ആരാധന എന്നെ പതിയെ ഒരു അർജന്റീന ഫാൻ ആക്കി മാറ്റി. 1990 വേൾഡ് കപ്പ് ഫുട്ബാൾ കാലത്ത് ഓരോ മൽസര സമയവും എന്നെ ഓർമിപ്പിച്ചിരുന്നത് വീൽചെയറിൽ ഉള്ള അമ്മൂമ്മയായിരുന്നു. വീട്ടുകാർ എല്ലാവരും ഒരുമിച്ചായിരുന്നു അന്ന് ഫൈനൽ കണ്ടത്. എല്ലാ വേൾഡ് കപ്പ് നടക്കുമ്പോഴും പിറ്റേ ദിവസത്തെ വാർത്തകൾ ഉൾപ്പെടുത്തി ഒരു ഫയൽ ഉണ്ടാക്കണം എന്നത് വീട്ടിൽ ഹോംവർക് നേക്കാൾ കർക്കശമായിരുന്നു.
വീട്ടിൽ നിന്നും കിട്ടിയ ഈ ഫുട്ബാൾ ആവേശം സ്കൂൾ തലത്തിൽ സുബ്രതോ കപ്പ് കളിക്കാനും എഞ്ചിനിനീയറിംഗ് കോളജിൽ ഫുട്ബാൾ കൂടെ കൂട്ടാനും എനിക്ക് പ്രചോദനം ആയി. അപ്പൻ കൈമാറിയ പന്ത്. എഞ്ചിനീയറിംഗ് കോളേജ് പഠനകാലത്തെ ഹോസ്റ്റൽ ഫുട്ബാൾ ആഘോഷം വേറെ തലത്തിൽ ആയിരുന്നു. ഒരു ടിവിക്കു മുൻപിൽ ആയിരങ്ങളുടെ ആർപ്പ് വിളികൾ. ബ്രസിൽ ടീം ജ്വലിച്ചു നിൽക്കുന്ന കാലമാണത്.
കൂടുതലും ബ്രസിൽ ഫാൻസുമായിരുന്നു ചുറ്റും. അതിനിടയിൽ അർജന്റീന ആരാധകനായ ഞാനും. പിന്നീട് പ്രവാസി ആയപ്പോൾ ഇന്റർനെറ്റ് ഇത്രയും പ്രചാരത്തിൽ ഇല്ലാത്ത സമയത്ത് പല വേൾഡ് കപ്പ് മത്സരങ്ങൾ ഞാനും അപ്പനും ആഘോഷിച്ചിരുന്നത് നാട്ടിൽ നിന്നും അപ്പൻ അയച്ചു തരുന്ന പേപ്പർ കട്ടിങ്സ് വഴിയാണ്. അത് ഫുട്ബാൾ കളിയിലേക്കു മാത്രമല്ല, ഗൃഹാതുരമായ ഓർമകളിലേക്കു കൂടി തിരിച്ചു നടത്തി.
2006 മുതൽ എല്ലാ വേൾഡ് കപ്പ് മത്സരങ്ങളും നാട്ടിൽ ഉള്ള ആവേശത്തോടെ ഇവിടെയും കാണാൻ കഴിയുന്നു എന്നതിൽ ഞാൻ സന്തോഷിക്കുന്നു. പഴയ ചെറിയ ടിവിയിൽ നിന്ന് ബിഗ് സ്ക്രീനിലേക്കും, മൊബൈലിൽ കൈവെള്ളയിൽ ഇരുന്നും ഇന്ന് കളി കാണാമെന്നായി. ഫുട്ബാൾ വളരുകയാണ്. എന്നാൽ ഒരുമിച്ച് കളികാണാനും അതിനെ കുറിച്ചു സംസാരിക്കാനും അപ്പൻ കൂടെയില്ലല്ലോ എന്നൊരു സങ്കടം ഓരോ ഫുട്ബാൾ കാലവും മനസ്സിൽ നൊമ്പരം നിറക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

