ടെർമിനൽ ഒന്ന് അറ്റകുറ്റപ്പണി പുരോഗമിക്കുന്നു; വൈകാതെ തുറക്കുമെന്ന് പ്രതീക്ഷ
text_fieldsകുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച വിമാനത്താവളം ടെർമിനൽ ഒന്നിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. വൈകാതെ ടെർമിനൽ ഒന്നിൽ നിന്ന് വിമാനസർവിസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ടെർമിനൽ ഒന്നിലെ അറ്റകുറ്റപ്പണികളും സജ്ജീകരണ പ്രവർത്തനങ്ങളും തുടരുകയാണെന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ദുഐജ് അൽ ഉതൈബി പറഞ്ഞു. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അസ്സബാഹിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, അതോറിറ്റി ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അസ്സബാഹിന്റെ മേൽനോട്ടത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതിൽ പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.
ടെർമിനൽ നാലിൽ നിന്ന് വിദേശ വിമാനങ്ങൾ സർവീസ് ആരംഭിച്ചതോടെ പ്രതിദിനം എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ എണ്ണം ഏകദേശം 190 ആയി ഉയർന്നിട്ടുണ്ടെന്നും അൽ ഉതൈബി പറഞ്ഞു. പ്രധാന പാസഞ്ചർ ടെർമിനലായ ടെർമിനൽ 1 ലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുമ്പോൾ വിമാനങ്ങളുടെ എണ്ണം വർധിക്കും.
വിമാനത്താവള പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിലും രാജ്യത്തെ സേവിക്കുന്നതിലും സിവിൽ ഏവിയേഷൻ ജീവനക്കാരുടെയും സന്നദ്ധപ്രവർത്തകരുടെയും ശ്രമങ്ങളെ അൽ ഉതൈബി പ്രശംസിച്ചു. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ, കുവൈത്ത് എയർവേസ്, ജസീറ എയർവേസ്, വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന പങ്കാളികളുടെയും സേവന ദാതാക്കളുടെയും പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
വിമാനത്താവളത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാടിന്റെ സാധുത സ്ഥിരീകരിക്കുന്നതിലും അന്താരാഷ്ട്ര പിന്തുണ നേടുന്നതിലും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് മുമ്പാകെ നിലപാട് അവതരിപ്പിക്കുന്നതിൽ കുവൈത്ത് വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

