താപനില ഉയർന്നു, ചൂട് കൂടുന്നു...
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനിലയിൽ ഉയർച്ച വന്നു തുടങ്ങിയതോടെ അന്തരീക്ഷത്തിന് ചൂടുപിടിച്ചു തുടങ്ങി. പകൽ ഉയർന്ന ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ ചൂട് കൂടി വരുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് കാലാവസ്ഥ ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പകല്‍ ഉയർന്ന ചൂട് അനുഭവപ്പെടുമെങ്കിലും രാത്രിയില്‍ മിതമായിരിക്കും. എന്നാൽ, തുടർ ദിവസങ്ങളിൽ താപനിലയിൽ വീണ്ടും ഉയർച്ച ഉണ്ടാകും. മെയ് അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്.
ഈ സമയത്ത് 50 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില ഉയരാറുണ്ട്. സെപ്റ്റംബറോടെ അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങും. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പുകാലം ആരംഭിക്കും. നവംബർ പകുതിയോടെ ആളുകൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചുതുടങ്ങും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് രാജ്യം പ്രവേശിക്കും. എന്നാൽ, കഴിഞ്ഞ ഡിസംബറിലും ശീതകാലത്തും കുവൈത്തിൽ മുൻ വർഷങ്ങൾക്കു സമാനമായി തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. പതിവിന് സമാനമായി മഴയും ഈ സീസണിൽ ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

