പണമയക്കലിന് നികുതി: 17ന് പാർലമെൻറ് ചർച്ചചെയ്യും; സർക്കാറിന് താൽപര്യമില്ലെന്ന് സൂചന
text_fieldsകുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന കരടുനിർദേശം ഏപ്രിൽ17ന് കുവൈത്ത് പാർലമെൻറ് ചർച്ച ചെയ്യും. പാർലമെൻറ് അംഗീകരിക്കുകയാണെങ്കിൽ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കും.
സർക്കാറും പാർലമെൻറും അംഗീകരിക്കുകയാണെങ്കിൽ വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് ഒരുശതമാനം മുതൽ അഞ്ചുശതമാനംവരെ നികുതി നൽകേണ്ടിവരും. അതേസമയം, നികുതി ഏർപ്പെടുത്തുന്നതിനോട് സർക്കാറിന് യോജിപ്പില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്നുള്ള സൂചന. പണമയക്കൽ നികുതി രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുമെന്നും അന്താരാഷ്ട്രതലത്തിൽ കുവൈത്തിെൻറ അന്തസ്സിനെ ബാധിക്കുമെന്നുമുള്ള കാഴ്ചപ്പാടാണ് സർക്കാറിന് ഉള്ളതെന്നാണ് അറിയുന്നത്.
കള്ളപ്പണം വ്യാപിക്കുന്നതിന് പുതിയ പരിഷ്കാരം കാരണമാവുമെന്നും രാജ്യത്ത് നടക്കുന്ന സാമ്പത്തിക ക്രയവിക്രയങ്ങൾക്കുമേൽ സർക്കാറിനുള്ള പിടി നഷ്ടമാവുമെന്നും സർക്കാറിന് സാമ്പത്തിക ഉപദേശം ലഭിച്ചിട്ടുണ്ട്. കള്ളപ്പണത്തിന് സാധ്യത വർധിപ്പിക്കുന്ന ഇത്തരം നിർദേശങ്ങൾ അബദ്ധമായിരിക്കുമെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയിൽ ഉദ്ദേശിച്ചതിെൻറ വിപരീതഫലം ആണ് ഉണ്ടാക്കുക, നികുതി വഴി ലഭിക്കുന്ന വരുമാനം ഇത് സമാഹരിക്കാനും മറ്റും സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള ചെലവുമായി ഒത്തുപോവില്ല, വിദേശികൾ മാത്രമല്ല സ്വദേശികളും ഇതിെൻറ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും, അന്താരാഷ്ട്രതലത്തിൽ ഫിനാൻഷ്യൻ/ കമേഴ്സ്യൽ ഹബ്ബായി മാറാനുള്ള കുവൈത്തിെൻറ ആഗ്രഹങ്ങൾക്കും ശ്രമങ്ങൾക്കും പണമയക്കലിന് നികുതി ഏർപ്പെടുത്താനുള്ള തീരുമാനം തിരിച്ചടിയാവും തുടങ്ങിയ മുന്നറിയിപ്പുകൾ സാമ്പത്തിക വിദഗ്ധർ നൽകിക്കഴിഞ്ഞു. വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ മതപരമായി സാധുതയില്ലെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ നാദിം അൽ മിസ്ബാഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർലമെൻറിലെ ധനകാര്യസമിതിയാണ് വിദേശികളുടെ പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദേശം അംഗീകരിച്ചത്. നിയമകാര്യ സമിതി ഇതിനെ എതിർത്തുകൊണ്ട് രംഗത്തുവന്നിട്ടുമുണ്ട്. ഒരു ദീനാർ മുതൽ 100 ദീനാർവരെ ഒരു ശതമാനം, 100 മുതൽ 300 വരെ രണ്ട് ശതമാനം, 300 മുതൽ 500 ദീനാർവരെ മൂന്നു ശതമാനം, 500 ദീനാറിനു മുകളിൽ അഞ്ച് ശതമാനം എന്ന തോതിൽ നികുതി ഏർപ്പെടുത്തണമെന്ന നിർദേശമാണ് ധനകാര്യ സമിതി അംഗീകരിച്ചത്. എം.പിമാർക്കിടയിൽ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. നല്ല ഭൂരിപക്ഷത്തോടെ പാർലമെൻറ് കരടുനിർദേശം അംഗീകരിക്കുകയാണെങ്കിൽ സർക്കാർ സമ്മർദത്തിലാവും. വിദേശിവിരുദ്ധ നിലപാടിലൂടെ സ്വദേശികളുടെ പിന്തുണ ഉറപ്പാക്കാനാണ് ചില എം.പിമാർ ശ്രമിക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.