കബ്ദിലെ ഇരട്ടക്കൊലപാതകം ആളുമാറിയതെന്ന് പ്രതി; ഇന്ത്യക്കാരനും ഇറാൻ പൗരനുമാണ് കൊല്ലപ്പെട്ടത്
text_fieldsകുവൈത്ത് സിറ്റി: കബ്ദിൽ ഇന്ത്യക്കാരനെയും ഇറാൻ പൗരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. താൻ ഇവരെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ആളുമാറിയാണ് ക്രൂരകൃത്യം ചെയ്തതെന്നും പ്രതിയായ ഈജിപ്ത് പൗരൻ പൊലീസിനോട് പറഞ്ഞു. ഒരു വർഷം മുൻപ് താൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ തർക്കത്തെത്തുടർന്ന് ജോർദാൻ പൗരനെയും മകനെയും വകവരുത്താനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് പ്രതി പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞത്.
ജോർദാൻ പൗരനും മകനും ചേർന്ന് തന്നോട് മോശമായി പെരുമാറിയതാണ് ജോലി നഷ്ടപ്പെടാൻ കാരണമായതെന്നും ഇതിന്റെ പ്രതികാരമായാണ് വധിക്കാൻ പദ്ധതിയിട്ടത്. താൻ മുൻപ് വർഷങ്ങളോളം താമസിച്ചിരുന്ന ലേബർ ക്യാമ്പിലെ മുറിയിലാണ് ഇവർ താമസിക്കുന്നതെന്ന് കരുതി വാതിൽ തുറന്നുകിടന്ന മുറിയിൽ ഇരുട്ടത്ത് ഉറങ്ങിക്കിടക്കുന്നവരെ കുത്തുകയായിരുന്നു. കുത്തിയ ശേഷമാണ് കൊല്ലപ്പെട്ടത് ഇന്ത്യൻ വംശജനാണെന്ന് തിരിച്ചറിഞ്ഞത്. ഇതേസമയം ഉറക്കത്തിൽ നിന്ന് ഉണർന്ന് സഹായത്തിനായി നിലവിളിച്ച ഇറാൻ സ്വദേശിയെയും കുത്തി വീഴ്ത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരുമായി തനിക്ക് യാതൊരുവിധ മുൻപരിചയമോ ശത്രുതയോ ഉണ്ടായിരുന്നില്ലെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കൃത്യം ചെയ്യുമ്പോൾ പ്രതി ലഹരി ഉപയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

