ശക്തമായ നടപടി തുടരുന്നു; ലഹരികേസുകളിൽ ഗണ്യമായ കുറവ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിക്കെതിരെ ശക്തമായ നടപടി തുടരുന്നു. പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കിയതോടെ ലഹരികേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പകുതിയിൽ മയക്കുമരുന്ന് കള്ളക്കടത്ത്, കടത്ത് കേസുകളിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കുറവുണ്ടായതായി മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖ്വബാസാർഡ് പറഞ്ഞു. 2025 ന്റെ ആദ്യ പകുതിയിൽ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകൾ 102 ആയിരുന്നു.
ഈ വർഷം ഇതേ കാലയളവിൽ ഇത് 15 ആയി കുറഞ്ഞു. മയക്കുമരുന്ന് കടത്ത് കേസുകൾ 354 ൽ നിന്ന് 184 ആയി കുറഞ്ഞു. അതേസമയം, ഈ വർഷം ആദ്യ പകുതിയിൽ വിവിധ പരിശോധനയിൽ 323 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറുമാസത്തിനിടെ 1,200 കേസുകളിലായി 1,564 പ്രതികളെ അറസ്റ്റ് ചെയ്തു. 635,000 മയക്കുമരുന്ന് ഗുളികകളും 9,000 കുപ്പി മദ്യവും പിടികൂടി. 26 തോക്കുകളും 1,423 റൗണ്ട് വെടിയുണ്ടകളും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.ലഹരി ഇടപാടുകളിൽ പിടിയിലായ 614 പ്രവാസികളെ നാടുകടത്തി. നിരവധി ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മൂന്ന് പേർ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ അധികാരികളുമായി സഹകരിക്കുന്നത് തുടരണമെന്നും, മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ ഹോട്ട്‌ലൈനിലൂടെ (1884141) റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

