നിയമലംഘകർക്കെതിരെ കർശന നടപടി; വർക്ക് പെർമിറ്റ്, വിസ, ഹവാല കുറ്റകൃത്യ സംഘം പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കുവൈത്ത് സിറ്റി: വ്യാജ വർക്ക് പെർമിറ്റും വിസകളും നൽകൽ, സമാന്തര ഹവാല പണ കൈമാറ്റം എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മൂന്ന് ക്രിമിനൽ സംഘങ്ങളെ വ്യത്യസ്ത സംഭവങ്ങളിലായി ആഭ്യന്തര മന്ത്രാലയം പിടികൂടി. വിവിധ കേസുകളിലായി 20 ലധികം പേരെ അറസ്റ്റ് ചെയ്തു.നിയമം ലംഘിച്ച് വർക്ക് പെർമിറ്റ് നേടുന്നതിനായി ഇടപെടുന്ന സംഘം പിടിയിലായതാണ് ഒരു സംഭവം. ഏഴു പ്രവാസികൾ ഒരു സ്വദേശി എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. 130 ദീനാറിനും 250 ദീനാറിനും ഇടയിൽ കൈക്കൂലി നൽകി ഈജിപ്തുകാരെ റിക്രൂട്ട് ചെയ്യുന്നതിന് വർക്ക് പെർമിറ്റ് നൽകിയ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും ഇതിൽ ഉൾപ്പെടുന്നു.
ഈജിപ്തിൽനിന്ന് നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്ത നിരവധി കമ്പനികൾക്ക് പ്രതികൾ വ്യാജ വർക്ക് പെർമിറ്റ് നൽകിയിരുന്നു. വൻ തുകകൾ വാങ്ങി തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനി ലൈസൻസുകൾ നൽകുന്ന മറ്റൊരു സംഘവും പിടിയിലായി. സംഘം 28 കമ്പനികളുടെ ലൈസൻസുകൾ ദുരുപയോഗം ചെയ്ത് 382 തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. ഓരോ തൊഴിലാളിയും 800 മുതൽ 1,000 ദീനാർ വരെ നൽകിയതായും, തൊഴിലാളികളുടെ ഡാറ്റ സിസ്റ്റത്തിലേക്ക് നൽകുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ജീവനക്കാർക്ക് 200 മുതൽ 250 ദീനാർ വരെ നൽകിയതായും തെളിഞ്ഞു. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹവാല വഴി നിയമവിരുദ്ധമായി പണം കൈമാറ്റം ചെയ്യുന്ന ഒരു ശൃംഖലയിലെ രണ്ട് സ്വദേശികളെയും ആറു പ്രവാസികളെയും അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ചില രാജ്യങ്ങളിലെ വ്യാപാരികളുമായി പണം കൈമാറുന്നതിനായി പ്രതികൾ ക്രമീകരണങ്ങൾ നടത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.ഇത് കുവൈത്തിലെയും വിദേശത്തെയും സാമ്പത്തിക സംവിധാനങ്ങളെ ദോഷകരമായി ബാധിക്കുകയും ബാങ്കിങ് സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

