11ാം കിരീടം തേടി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ കുവൈത്ത് സ്വന്തം മണ്ണിൽ ഒരിക്കൽ കൂടി കപ്പിൽ മുത്തമിടാൻ ലക്ഷ്യമിട്ട് ബൂട്ടുകെട്ടുന്നു. 22 തവണ ടൂർണമെൻറ് നടന്നതിൽ പത്തുതവണ കിരീടം നേടിയിട്ടുണ്ട് രാജ്യം. രണ്ടു വർഷത്തെ കായിക വിലക്കിന് ശേഷം ഇറങ്ങുേമ്പാൾ 11ാം കിരീടം തന്നെയാണ് ഇൗ കൊച്ചുരാജ്യം ഉന്നമിടുന്നത്.
ലോകകപ്പിന് യോഗ്യത നേടിയ സൗദിയുമായാണ് ഉദ്ഘാടന മത്സരം. ശക്തരായ യു.എ.ഇ, ഒമാൻ എന്നിവ കൂടി ചേരുേമ്പാൾ എ ഗ്രൂപ് മരണഗ്രൂപ്പാവുന്നു.
43 തവണ രാജ്യാന്തര വേദിയിൽ കുവൈത്ത് കുപ്പായമണിഞ്ഞിട്ടുള്ള സൂപ്പർതാരം ഫഹദ് അൽ ഇനീസയുടെ ബൂട്ടുകൾ വല ചലിപ്പിക്കുമെന്നാണ് പ്രതീക്ഷ.
സ്വന്തം മണ്ണിൽ നാട്ടുകാർക്ക് മുന്നിൽ കളിക്കുന്നതിെൻറ ആവേശം ടീമിനുണ്ടെന്ന് ഇനീസി പറഞ്ഞു. കഴിഞ്ഞദിവസം ബഹ്റൈനെതിരെ നടത്തിയ സൗഹൃദ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചത് ടീം കാര്യമാക്കുന്നില്ല.
ദീർഘകാലം രാജ്യാന്തര മത്സരരംഗത്തില്ലാതിരുന്നതിെൻറ താളക്കുറവ് മാത്രമായാണ് അതിനെ വിലയിരുത്തുന്നത്. വെള്ളിയാഴ്ച സൗദിക്കെതിരെ ജാബിർ സ്റ്റേഡിയത്തിൽ പോരിനിറങ്ങുേമ്പാൾ മികച്ച പ്രകടനം തന്നെയാണ് ഉറപ്പുനൽകുന്നതെന്ന് സെർബിയക്കാരനായ കുവൈത്ത് കോച്ച് ബോറിസ് ബുൻജാക് പറഞ്ഞു.
രാജ്യത്തിന് 156 മത്സരം കളിച്ചിട്ടുള്ള മിഡ്ഫീൽഡർ ബദർ അൽ മുതവ്വ, ഡിഫൻഡർ അലി മഖ്സീദ്, ഫഹദ് അൽ ഹജ്രി, ഖാലിദ് അൽ ഖഹ്താനി, ഫഹദ് അൽ അൻസാരി, അബ്ദുല്ല അൽ ബുറൈകി എന്നിവരാണ് പ്രധാന കളിക്കാർ. 1970ൽ ഗൾഫ് കപ്പ് ആരംഭിച്ചതിന് ശേഷം ആദ്യത്തെ നാലു തവണയും കുവൈത്ത് കിരീടം ആർക്കും വിട്ടുകൊടുത്തില്ല. അടുത്തതവണ ഇറാഖിനോട് ഫൈനലിൽ തോറ്റെങ്കിലും പിറ്റേ എഡിഷനിൽ തന്നെ കിരീടം തിരിച്ചുപിടിച്ചു. പിന്നീട് അഞ്ചു തവണ കൂടി കപ്പ് കുവൈത്തിെൻറ ഷോകേസിലെത്തി. 2010ൽ യമനിൽ നടന്ന ടൂർണമെൻറിലാണ് അവസാനമായി കപ്പടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
