രാജ്യം തണുപ്പിന്റെ പിടിയിൽ; ബുധനാഴ്ച പുലർച്ച മഞ്ഞുവീഴ്ചക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനിലയിൽ കുത്തനെ കുറവ്. ചൊവ്വാഴ്ച വൈകീട്ടോടെ താപനിലയിൽ ഗണ്യമായ കുറവുണ്ടായി. ചൊവ്വാഴ്ച ഉച്ചക്ക് ശരാശരി ഉയർന്ന താപനില 15 ഡിഗ്രി സെൽഷ്യസായിരുന്നു.
വൈകീട്ടോടെ ഇതിൽ വലിയ കുറവുണ്ടായി. രാത്രി 10 ഓടെ 10 ഡിഗ്രി സെൽഷ്യസിന് താഴേക്ക് താപനില എത്തി. പുലർച്ചെ ഇതിൽ വീണ്ടും കുറവുണ്ടായി.
ചൊവ്വാഴ്ച മുതൽ രാജ്യത്ത് തണുത്ത വായുപിണ്ഡം അനുഭവപ്പെടുന്നതായും അടുത്ത ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ദറാർ അൽ അലി പറഞ്ഞു.
ശക്തമായ കാറ്റിനൊപ്പം പൊടിപടലങ്ങൾ ഉയരാനും ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ട്. ബുധനാഴ്ച പുലർച്ചെ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. രാജ്യത്ത് തണുത്ത വായു പിണ്ഡത്തോടൊപ്പം ക്രമേണ ശക്തിപ്പെടുന്ന ഉയർന്ന മർദസംവിധാനത്തിന്റെ സ്വാധീനം കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നതായും ദറാർ അൽ അലി വിശദീകരിച്ചു. ഇത് ചൊവ്വാഴ്ച മുതൽ താപനിലയിൽ സ്ഥിരവും ഗണ്യമായതുമായ കുറവുണ്ടാക്കും. മണിക്കൂറിൽ 50 കിലോമീറ്റർ കവിയുന്ന സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റിനും ഇത് കാരണമാകും.
ബുധനാഴ്ച പുലർച്ചെ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച പകൽ സമയത്തെ പരമാവധി താപനില 13 ഡിഗ്രി സെൽഷ്യസിനും 15 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. വ്യാഴാഴ്ച മുതൽ താപനില വീണ്ടും ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
പകൽ പരമാവധി താപനില 18 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രാത്രിയിൽ താപനിലയിൽ കുറവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

