പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ‘സ്വന്തം ചെലവിൽ’ സൂക്ഷിക്കാം; ‘സ്മാർട്ട് ഹോം-ഇംപൗണ്ട്‌മെന്റ്' സംവിധാനം ഞായറാഴ്ച മുതൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങളെത്തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇനി ‘സ്വന്തം ചെലവിൽ’ സൂക്ഷിക്കാം. സർക്കാർ ഗാരേജിന് പകരം നിശ്ചിത സ്ഥലത്ത് ഇവ സൂക്ഷിക്കാൻ അവസരമൊരുക്കുന്ന 'സ്മാർട്ട് ഹോം-ഇംപൗണ്ട്‌മെന്റ്' സംവിധാനം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അവതരിപ്പിച്ചു. ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വരും. പുതിയ സംവിധാനത്തിൽ നിയമലംഘനം നടന്ന സ്ഥലത്തുവെച്ചുതന്നെ വാഹനത്തിൽ ഒരു സ്മാർട്ട് ഉപകരണം ഘടിപ്പിക്കും. തുടർന്ന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്ക് വാഹനം മാറ്റാം. ഇതോടെ വാഹനം തടഞ്ഞുവെക്കുന്നതിനുള്ള കാലാവധി ആരംഭിക്കും. ഉപകരണം ഘടിപ്പിക്കുന്നതിന് 10 ദീനാറും, വാഹനം പിടിച്ചുവെക്കുന്ന ഓരോ ദിവസത്തിനും അധികമായി രണ്ടു ദീനാറും ഇടാക്കും.
കാലാവധി അവസാനിക്കുമ്പോൾ, വാഹനം പിടിച്ചുവെച്ച നടപടി അവസാനിച്ചതായി സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് സാഹൽ ആപ്പ് വഴി ഡ്രൈവർക്ക് ലഭിക്കും. തുടർന്ന്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ എത്തി വാഹനം വിട്ടുനൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാം. അംഗീകൃത ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് പിടിച്ചെടുക്കൽ ആവശ്യമുള്ള നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കാണ് ഈ സംവിധാനം ബാധകമാകുന്നത്. നിലവിൽ ട്രാഫിക് ഇംപൗണ്ട്‌മെന്റ് ഗാരേജിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളെ അവയുടെ ബാക്കി കാലാവധി പൂർത്തിയാക്കുന്നതിനായി 'സ്മാർട്ട് സിസ്റ്റ'ത്തിലേക്ക് മാറ്റാനും സൗകര്യമുണ്ട്.
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സ്മാർട്ട് സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംവിധാനമെന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്കായി ഗതാഗത നിയമങ്ങൾ പാലിക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

