ഷിപ്പിങ് ചെലവ് ഉയരുന്നത് വിലക്കയറ്റത്തിനിടയാക്കുന്നു
text_fieldsകുവൈത്ത് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഷിപ്പിങ് കമ്പനി അധികൃതരുമായി ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഷിപ്പിങ് ചെലവ് ഉയരുന്നത് ചരക്ക് വിലയിലും സമ്മർദ്ദം സൃഷ്ടിക്കുന്നു. ഹുർമുസ് കടലിടുക്കിലെ സാഹചര്യം ഗതാഗത, ഷിപ്പിങ്, ഇൻഷുറൻസ് ചെലവുകൾ വർധിക്കാൻ കാരണമായതായി അധികൃതർ അറിയിച്ചു. ഇതോടെ കുവൈത്തിലേക്കുള്ള സാധനങ്ങളുടെ വിതരണച്ചെലവും ഉയർന്നു. വിലവർധന നിയന്ത്രിക്കാൻ ബദൽ ഷിപ്പിങ് റൂട്ടുകളും തുറമുഖങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയം ചർച്ച നടത്തി.
ആവശ്യമെങ്കിൽ മറ്റ് ജി.സി.സി രാജ്യങ്ങൾ വഴി ചരക്കുകൾ എത്തിക്കുന്നതും പരിഗണിക്കുന്നുണ്ട്. വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും അന്യായമായ വിലവർധന തടയാനും നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനിടെ എണ്ണ കയറ്റുമതിക്ക് ഹുർമുസ് കടലിടുക്കിനെ മാത്രമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ ആലോചിക്കണമെന്ന നിർദേശം ചർച്ചയായിട്ടുണ്ട്.
സൗദി, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലൂടെ കടൽ ഒഴിവാക്കി എണ്ണ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവന്നിട്ടുള്ളത്. ഇറാൻ ഹുർമുസ് കടലിടുക്കിനെ വിലപേശലിന് ഉപയോഗിക്കുന്നത് തടയാൻ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. അനൗദ്യോഗിക, അക്കാദമിക തലത്തിൽ ഉയർന്ന ഈ നിർദേശം പ്രായോഗിക രൂപം പ്രാപിക്കാൻ കടമ്പകൾ ഏറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

