മാനുഷിക സഹായ ലഭ്യത പ്രമേയം: കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: മാനുഷിക സഹായ ലഭ്യത സംബന്ധിച്ച് കുവൈത്ത് മുൻകൈയെടുത്ത് അവതരിപ്പിച്ച പ്രമേയം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) അംഗീകരിച്ചതിനെ കുവൈത്ത് സ്വാഗതം ചെയ്തു. ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുമായി സഹകരിച്ച് അവതരിപ്പിച്ച പ്രമേയം യു.എൻ.എച്ച്.ആർ.സി 62-ാമത് സമ്മേളനത്തിലാണ് അംഗീകരിച്ചത്.
സായുധ സംഘർഷങ്ങളിൽ മാനുഷിക സഹായം തടയുന്നതും തടസ്സപ്പെടുത്തുന്നതും, മാനുഷിക പ്രവർത്തകരുടെ സുരക്ഷക്കുനേരെയുള്ള ആക്രമണങ്ങളും മനുഷ്യാവകാശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു പ്രമേയം. മാനുഷിക പ്രവർത്തകരെ സംരക്ഷിക്കേണ്ടതിന്റെയും മാനുഷിക സഹായം സുരക്ഷിതമായും തടസ്സമില്ലാതെയും വിതരണം ചെയ്യുന്നതിന്റെയും പ്രാധാന്യം അടിവരയിടുന്നതാണ് പ്രമേയം അംഗീകരിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമത്തിനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിനും അനുസൃതമായി സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇവ രണ്ടും അടിസ്ഥാനപരമാണെന്നും സൂചിപ്പിച്ചു.
മനുഷ്യാവകാശ കൗൺസിലിലെ 2024-2026 കാലയളവിലെ അംഗത്വത്തിനിടെ കുവൈത്ത് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രമേയമെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഘർഷങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും, സാധാരണക്കാരുടെയും മാനുഷിക പ്രവർത്തകരുടെയും സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള കുവൈത്തിന്റെ ഉറച്ച പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു. കോർ ഗ്രൂപ്പിന്റെ വിലയേറിയ സംഭാവനകൾക്കും പ്രമേയത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ നൽകിയ പിന്തുണയ്ക്കും മന്ത്രാലയം നന്ദി പ്രകടിപ്പിച്ചു. സമവായത്തിലൂടെ പ്രമേയം അംഗീകരിച്ചത് മാനുഷിക പ്രവർത്തനങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും മാനുഷിക ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തെ തെളിയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. പ്രമേയത്തിന് വിവിധ രാജ്യങ്ങൾ നൽകിയ പിന്തുണക്കും കോർ ഗ്രൂപ്പിന്റെ സംഭാവനകൾക്കും കുവൈത്ത് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

