വികസനത്തിനും ജനനന്മക്കും മുൻഗണന നൽകുക
text_fieldsനിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആകാംക്ഷയുടെ കാത്തിരിപ്പിലാണ് കേരള ജനത. പ്രവാസ ലോകത്തും അതിന്റെ അലയൊലികൾ ഉണ്ട്. ആരു ജയിക്കും ആരു തോൽക്കും എന്നതിലുള്ള കൗതുകം. ഈ ഘട്ടത്തിൽ 1996-1999 കാലഘട്ടങ്ങളിൽ തിരുവല്ല മാർത്തോമ്മാ കോളേജിൽ കെ.എസ്.യു പാനലിൽ രണ്ടു തവണ മത്സരിച്ചപ്പോൾ വോട്ടിനുശേഷം ഫലത്തിനായി നെഞ്ചിടിപ്പോടെ കാത്തിരുന്നത് മനസ്സിലെത്തുന്നു.
ഒരേസമയം, ആവേശത്തിന്റെയും ആശങ്കയുടെതുമായിരുന്നു ആ കാത്തിരിപ്പ്. കോളജിൽ ആദ്യതവണ വിജയിച്ചപ്പോൾ രണ്ടാം തവണ പരാജയം അറിഞ്ഞു. ജയിച്ചവരുടെ ആഹ്ലാദ പ്രകടനങ്ങൾ, തോറ്റവരുടെ നിരാശകൾ, വഴിതടയൽ സമരങ്ങൾ, കല്ലേറ്, വിദ്യാർത്ഥി സംഘട്ടനങ്ങൾ എന്നിവയെല്ലാം അടങ്ങിയതാകും കലാലയങ്ങളിലെ തെരഞ്ഞെടുപ്പുകാലം.
സംഘടന പ്രവർത്തനങ്ങൾ വിട്ട് 30 വർഷം പിന്നിടുമ്പോൾ ഇന്നും അവ മറക്കാനാകാത്ത ഓർമ്മകളായി കൂടെ ഉണ്ട്. തിരുവല്ല കിഴക്കൻമുത്തൂർ സ്കൂളിൽ കന്നിവോട്ട് ചെയ്തതും അതിൽ ഒന്നാണ്. ഇപ്പോൾ മേയ് നാലിലേക്കുള്ള കാത്തിരിപ്പിലാണ്. കേരളം അടുത്ത തവണ ആരു ഭരിക്കും എന്ന ആകാംക്ഷ. പിണറായിയുടെ മൂന്നാമത്തെ സർക്കാർ വരുമോ? ഭരണം വി.ഡി സതീശൻ പിടിച്ചെടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നു.
യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ പറയുന്നു തങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമെന്ന്. പലരും സ്വപ്നലോകത്തെ വകുപ്പ് വിഭജനവും തുടങ്ങി. വോട്ടെണ്ണുന്നതിന് മുൻപേ മന്ത്രിമാരെയും വകുപ്പുകളെയും വരെ നിശ്ചയിച്ച് ആകാശക്കോട്ട കെട്ടിയവരും ഉണ്ട്. ആരു അധികാരത്തിൽ വന്നാലും വികസനത്തിനും ജനനന്മക്കും സാമൂഹിക പുരോഗതിക്കും മുൻഗണന നൽകുക എന്നതാണ് ഈ ഘട്ടത്തിൽ ഉണർത്താനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

