ധമാൻ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു; പ്രവാസി ആരോഗ്യപദ്ധതി നടപ്പിലാക്കണം -പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് സമഗ്രമായ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി രൂപവത്ക്കരിച്ച ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി (ധമാൻ) നടപടികൾ വീണ്ടും സജീവമാകുന്നു.
പദ്ധതി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ഉണർത്തി. പദ്ധതിയുടെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദി, ധമാൻ ചെയർമാൻ മെഷാരി അൽ ഹജേരി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പ്രത്യേക യോഗത്തിൽ പങ്കെടുത്തു.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് എല്ലാ തലങ്ങളിലും സമഗ്രമായ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി 2014ലാണ് ‘ധമാൻ’ പദ്ധതി സ്ഥാപിതമായത്.
ആരോഗ്യ മന്ത്രാലയത്തിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നൽകുന്നതിനുപകരം, പ്രവാസികൾ ധമാനിൽ വാർഷിക ഫീസ് അടക്കുകയും ചികിൽസ തേടുകയും ചെയ്യുന്നതാണ് പദ്ധതി.
എന്നാൽ പ്രവർത്തനപരവും നിയമപരവുമായ വെല്ലുവിളികൾ നേരിട്ടതിനാൽ ഇത് പൂർണരൂപത്തിൽ ആരംഭിക്കാനായിട്ടില്ല. പദ്ധതിയിലെ മൂന്ന് ആശുപത്രികളിൽ രണ്ടെണ്ണവും നിരവധി മെഡിക്കൽ സെന്ററുകളും ഇതിനകം പൂർത്തീകരിച്ചിട്ടിട്ടുണ്ട്.
കമ്പനി ഓഹരികളിൽ 24 ശതമാനം സർക്കാരിനും 26 ശതമാനം സ്വകാര്യ പങ്കാളിക്കും ബാക്കി 50 ശതമാനം ഓഹരികൾ കുവൈത്ത് പൗരന്മാർക്കും എന്ന നിലയിലാണ് പദ്ധതി രൂപവത്ക്കരിച്ചത്. പ്രവർത്തനങ്ങൾക്കുള്ള നിയമപരവും ലോജിസ്റ്റിക്കൽ തടസ്സങ്ങളും നീക്കം ചെയ്യുന്നതിനായി, പൊതുജനങ്ങളുടെ 50 ശതമാനം ഓഹരികൾ രാജ്യത്തിന്റെ പരമാധികാര ഫണ്ടായ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് (കെ.ഐ.എ) കൈമാറാൻ കഴിഞ്ഞ മാസം അമീരി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രവാസികളെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നു ‘ധമാനി’ലേക്കു മാറ്റുകയും സർക്കാർ ആശുപത്രികളിലെ തിരക്കു എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപടികൾ വിലയിരുത്തിയതോടെ പദ്ധതി വീണ്ടും സജീവമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

