കോൺഗ്രസിനെ പിന്തുണക്കുന്നത് സാഹചര്യമനുസരിച്ച് തീരുമാനിക്കും -പ്രകാശ് കാരാട്ട്
text_fieldsകുവൈത്ത് സിറ്റി: വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ മൂന്നാംമുന്നണി രൂപവത്കരിക്കാൻ സി.പി.എം മുൻകൈയെടുക്കില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കുവൈത്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരായ പ്രാദേശിക കക്ഷികളുടെ സഖ്യം രൂപവത്കരിക്കാനാണ് ശ്രമിക്കുക. ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ല. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ശക്തിയില്ല. സംസ്ഥാനതലത്തിലാണ് മത്സരം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾക്കാണ് ശക്തിയുള്ളത്. അതേസമയം, ദേശീയതലത്തിൽ ബി.ജെ.പിയുടെ പ്രധാന എതിരാളി കോൺഗ്രസ് ആണ്. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിനെ പിന്തുണക്കണോ എന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കും. സാമ്പത്തിക സംവരണത്തിന് സി.പി.എം എതിരല്ല. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചെറിയൊരു ശതമാനം സംവരണം ഏർപ്പെടുത്തുന്നത് ജാതീയമായ വേർതിരിവ് ഉണ്ടാക്കില്ല.
വിവിധ സംസ്ഥാനങ്ങളിൽ പലജാതി വിഭാഗങ്ങളും സംവരണത്തിന് അവകാശവാദം ഉന്നയിച്ച് വരുന്നുണ്ട്. ഇന്ത്യയിൽ ജാതി വിവേചനവും ചില വിഭാഗങ്ങളുടെ സാമൂഹികമായ പിന്നാക്കാവസ്ഥയും യാഥാർഥ്യമാണ്. ഇതിന് സംവരണം ആത്യന്തിക പരിഹാരമല്ല. എന്നാൽ, തൽക്കാലം മറ്റുവഴികളില്ലാത്തതിനാൽ ഭരണഘടനപരമായി നടപ്പാക്കുന്ന ഒരു സംവിധാനമാണ് സംവരണം. എന്നാൽ, കോടതിയിൽ എതിർപ്പുണ്ടാവുമെന്ന് അറിഞ്ഞിട്ടും ബി.ജെ.പി തിരക്കിട്ട് സാമ്പത്തിക സംവരണവുമായി മുന്നോട്ടുവന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ കളിയാണ്. കേരളത്തിൽ സംസ്ഥാന സർക്കാറിനെ പിരിച്ചുവിടുമെന്ന ബി.ജെ.പിയുടെ ഭീഷണി കാര്യമാക്കുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 356 അനുസരിച്ചുള്ള അത്തരം നടപടി കോടതിയുടെ പരിശോധനക്ക് വിധേയമായതിനാൽ പിരിച്ചുവിടൽ എളുപ്പമാവില്ല. ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടാമെന്നത് ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.