അനാവശ്യമായ പ്ലാസ്റ്റിക് ഉപഭോഗം കുറക്കണം; കർശന നിർദേശം നൽകി പരിസ്ഥിതി പബ്ലിക് അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്ലാസ്റ്റിക് മലിനീകരണം കുറക്കാൻ വിവിധ പദ്ധതികൾ തുടരുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം പറഞ്ഞു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവയുമായി സഹകരിച്ച് വിവിധ ബോധവൽക്കരണ പരിപാടികളിലൂടെ പ്ലാസ്റ്റിക് മലിനീകരണം കുറക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കൽ, പൊതുജന അവബോധം വളർത്തൽ എന്നീ ശ്രമങ്ങളും തുടരുന്നു. പ്ലാസ്റ്റിക് മലിനീകരണം പരിഹരിക്കുന്നതിനും സുസ്ഥിര പാരിസ്ഥിതിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന അവസരമാണ് ലോക പ്ലാസ്റ്റിക് മലിനീകരണ വിരുദ്ധ ദിനമെന്ന് ശൈഖ അൽ ഇബ്രാഹിം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും ഭാവി തലമുറകൾക്കായി പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും സംഭാവന നൽകാനും ഇത് സഹായകമാകും.
പ്ലാസ്റ്റിക് മലിനീകരണം പ്രാദേശികമായും ആഗോളമായും ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിൽ ഒന്നാണ്. പരിസ്ഥിതി വ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും, പ്രത്യേകിച്ച് സമുദ്ര പരിസ്ഥിതിയേയും ഇത് ദോഷകരമായി ബാധിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പാരിസ്ഥിതിക ബോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ബോധവൽക്കരണ കാമ്പയിനുകളും പരിസ്ഥിതി പരിപാടികളും പരിസ്ഥിതി പബ്ലിക് അതോറിറ്റി നടപ്പിലാക്കുന്നുണ്ടെന്നും, മാലിന്യ കുറക്കലും, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അൽ ഇബ്രാഹിം അഭിപ്രായപ്പെട്ടു.
പുനരുപയോഗിക്കാവുന്ന ബാഗുകളുടെയും പാത്രങ്ങളുടെയും ഉപയോഗം, അനാവശ്യമായ പ്ലാസ്റ്റിക് ഉപഭോഗം കുറക്കൽ തുടങ്ങിയ ലളിതമായ ദൈനംദിന രീതികൾ സ്വീകരിക്കാൻ അവർ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ദേശീയവും സാമൂഹികവുമായ ഉത്തരവാദിത്തമാണെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

