പെട്രോളിയം വില പിന്നെയും താഴേക്ക്; ബാരലിന് 21.66 ഡോളർ
text_fieldsകുവൈത്ത് സിറ്റി: ക്രൂഡോയിൽ വില പിന്നെയും താഴേക്ക്. തൊട്ടുമുമ്പത്തെ ദിവസത്തിൽനിന്ന് ബാരലിന് 2.60 ഡോളർ കുറഞ്ഞ് 21.66 ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഒപെകിെൻറ കഴിഞ്ഞ വർഷത്തെ വാർഷിക ശരാശരി വില 52.43 ഡോളർ ആയിരുന്നു. ഇതിെൻറ 41 ശതമാനം മാത്രമാണ് നിലവിലെ വില. എണ്ണ മുഖ്യവരുമാനമായ രാജ്യങ്ങളുടെ ബജറ്റിൽ ഇത് കനത്ത ആഘാതം സൃഷ്ടിക്കും. ലോക രാജ്യങ്ങളിൽ പടർന്ന കോവിഡ്-19 ആണ് എണ്ണവില കൂപ്പുകുത്താൻ കാരണം.
കുവൈത്ത് സർക്കാർ മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയത്. ബജറ്റ് തയാറാക്കുന്ന ഘട്ടത്തിൽ ബാരലിന് 65 ഡോളർ വിലയുണ്ടായിരുന്നു. കൊറോണ വൈറസ് അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയും ഇടിഞ്ഞു.
കോവിഡ്ഭീതി എന്ന് തീരുമെന്നോ സാമ്പത്തികവ്യവസ്ഥയും പെട്രോളിയം വിലയും എന്ന് തിരിച്ചുകയറുമെന്നോ ഒരു ധാരണയുമില്ല. ഒപെക്, നോൺ ഒപെക് കൂട്ടായ്മ ഉൽപാദന നിയന്ത്രണത്തിന് ധാരണയായതിനാൽ എണ്ണ ഉൽപാദനം വർധിപ്പിച്ച് വരുമാനം കൂട്ടാനും വഴിയില്ല. മാത്രമല്ല, ഉൽപാദന നിയന്ത്രണമില്ലെങ്കിൽ വില പിന്നെയും താഴും.