പാസ്‌പോർട്ട് നിരക്ക് വർധന: മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി
text_fieldsകുവൈത്ത് സിറ്റി: വിവിധ വിഭാഗങ്ങളിലെ പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ചതിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതി നിർദേശം. പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹരജിയിൽ വിഷയത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീർപ്പുകൽപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചു.
പാസ്‌പോർട്ട് നിരക്കിൽ വരുത്തിയ വൻ വർധനവ് ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്കും പ്രത്യേകിച്ച് പ്രവാസികൾക്കും ഗൾഫ് മേഖലയിലെ നിർമാണ തൊഴിലാളികൾക്കും കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്ന് ഹരജിയിൽ പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി.
സമാന സേവനങ്ങൾക്ക് നാട്ടിൽ നൽകുന്നതിനേക്കാൾ ഉയർന്ന ഫീസ് വിദേശത്തുള്ള അപേക്ഷകർ നൽകേണ്ടിവരുന്നത് ഹർജിയിൽ ബോധിപ്പിച്ചു. പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം മുഖേനയാണ് പൊതുതാൽപര്യ ഹർജി നൽകിയത്.
കോടതി നിർദ്ദേശത്തെ തുടർന്ന് പ്രവാസികൾക്ക് അനുകൂലമായ സർക്കാർ നിലപാട് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ ഭാരവാഹികളായ ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ, ഷൈജിത്ത് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

