കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്: കുവൈത്ത് പാർലമെൻറ് അംഗീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട ബിൽ പാർലമെൻറ് അംഗീകരിച്ചു. ബോണസ് അർഹരായവർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ബിൽ. ഇതിനായി ജീവനക്കാരെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസ് കമീഷന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍, പ്രതിരോധ പ്രവര്‍ത്തനുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. കർഫ്യൂ കാലത്ത് സേവനം അനുഷ്ടിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും.
ജോലിയുടെ ഭാഗമായി കോവിഡ് ബാധിച്ച് മരിച്ച കുവൈത്തികളെ രക്തസാക്ഷികളായി കണക്കാക്കും. മരണപ്പെട്ട വിദേശികളുടെ ആശ്രിതർക്ക് ശമ്പളത്തിെൻറ പത്തിരട്ടി നൽകും. 600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി വകയിരുത്തിയത്. ഇതിൽ ഭൂരിഭാഗവും ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ് എന്നിവയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായ ഉദ്യോഗസ്ഥരുടെ വിഹിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

