ഓപറേഷൻ സിന്ദൂർ; ഇന്ത്യൻ സംഘത്തിന്റെ കുവൈത്ത് സന്ദർശനം നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ നിലപാട് വിശദീകരിക്കാൻ കുവൈത്തിലെത്തുന്ന സംഘം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തും.
ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലുള്ളവർ. എല്ലാ രീതിയിലുമുള്ള ഭീകരതക്കെതിരെ ഇന്ത്യയുടെ ശക്തമായ സന്ദേശം എത്തിക്കുക എന്നതാണ് പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം. നിലവിൽ ബഹ്റൈനിലുള്ള സംഘം ഞായറാഴ്ച സന്ദർശനം പൂർത്തിയാക്കിയാണ് കുവൈത്തിലെത്തുന്നത്.
നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. കുവൈത്ത് സന്ദർശനശേഷം സംഘം 27ന് സൗദിയിലേക്കും പോകും. 30-ന് സംഘം അൾജീരിയയിലേക്ക് തിരിക്കും. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശനം.
ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 59 എം.പിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെട്ട ഏഴ് സംഘം 32 രാജ്യങ്ങളിലേക്കും ബ്രസൽസിലെ യൂറോപ്യൻ യൂനിയൻ ആസ്ഥാനത്തേക്കുമാണ് സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

