ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളിയല്ല; 'വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തായ 'വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്. റിപ്പോർട്ട് പൂർണ്ണമായും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അടങ്ങിയതാണെന്ന് വ്യക്തമാക്കി അമേരിക്കയിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ് ‘വാൾ സ്ട്രീറ്റ് ജേണൽ’ എഡിറ്റോറിയൽ ബോർഡിന് കത്തയച്ചു.
‘ബഹ്‌റൈൻ, കുവൈത്ത് യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിച്ചു’ എന്ന തലക്കെട്ടിൽ ജൂലൈ 24നാണ് 'വാൾ സ്ട്രീറ്റ് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സമ്മർ സെയ്ദും, ഷെൽബി ഹോളിഡേയും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് കുവൈത്ത് അംബാസഡർ കത്തിൽ വ്യക്തമാക്കി. ഇറാനെതിരെ ഏതെങ്കിലും സൈനിക നടപടികളിൽ കുവൈത്ത് പങ്കാളിയായിട്ടില്ല. അയൽരാജ്യങ്ങൾക്കെതിരായ ആക്രമണോദ്ദേശ്യത്തോടെയുള്ള നടപടികൾക്ക് സ്വന്തം ഭൂപ്രദേശമോ വ്യോമമേഖലയോ സമുദ്രാതിർത്തിയോ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്നും അംബാസഡർ വ്യക്തമാക്കി.
അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ്
നിലവിലെ പ്രാദേശിക പ്രതിസന്ധിയിൽ തങ്ങളുടെ നിലപാട് ഉറച്ചതും വ്യക്തവും പരസ്യവുമാണ്. ഇതിൽ മാറ്റമുണ്ടായിട്ടില്ല. അന്താരാഷ്ട്ര നിയമത്തോടുള്ള ആദരവ്, രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിക്കൽ, അയൽരാജ്യങ്ങളുമായി നല്ല ബന്ധം വളർത്തൽ, ചർച്ചകളിലൂടെയും നയതന്ത്രനീക്കങ്ങളിലൂടെയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കൽ എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കുവൈത്തിന്റെ നിലപാട്.
ദശാബ്ദങ്ങളായി സംഘർഷം മൂലം കനത്ത മാനുഷികവും സാമ്പത്തികവുമായ ആഘാതങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മേഖലയിലാണ് കുവൈത്ത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ സംഘർഷം മൂർച്ഛിപ്പിക്കുന്നതിലൂടെയല്ല, ലഘൂകരിക്കുന്നതിലൂടെയും സംയമനം പാലിക്കുന്നതിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയുമാണ് സുരക്ഷ കൈവരിക്കാനാവുക എന്ന് തങ്ങൾ വിശ്വസിക്കുന്നു. കുവൈത്തിന്റെ വിദേശനയത്തിന്റെ അടിസ്ഥാനമായി ഈ തത്വങ്ങൾ തുടർന്നും നിലകൊള്ളും.
കുവൈത്തിന്റെ നിലപാടുകളും നയങ്ങളും കൃത്യമായി പ്രതിഫലിപ്പിക്കുംവിധം റിപ്പോർട്ട് തിരുത്താൻ 'വാൾ സ്ട്രീറ്റ് ജേണലി'നോട് അംബാസഡർ ആവശ്യപ്പെട്ടു. വാർത്താ റിപ്പോർട്ടിംഗിലെ കൃത്യത കേവലം ഒരു മാധ്യമധർമ്മം മാത്രമല്ല. പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനാഭിപ്രായം തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ കൃത്യത അത്യന്താപേക്ഷിതമാണെന്നും ശൈഖ അൽ സൈൻ അസ്സബാഹ് ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

