പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി,ജല, എണ്ണ അടിസ്ഥാന സൗകര്യങ്ങളിൽ ആക്രമണം. ശനി,ഞായർ ദിവസങ്ങളിലായി നടന്ന ആക്രമണത്തിൽ പരിക്കുകളും ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി.
ആക്രമണത്തെ തുടർന്ന് പ്രധാന സഥാപനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കുവൈത്ത് സിറ്റിയിലെ ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ ഞായറാഴ്ച അടിയന്തര നടപടികൾ സജീവമാക്കുകയും വിദൂര ജോലി എന്ന നിലയിലേക്ക് മാറുകയും ചെയ്തു.
മിനിസ്ട്രി കോംപ്ലക്സ് കെട്ടിടം ഒരു ഡ്രോൺ നേരിട്ട് ലക്ഷ്യമിട്ടതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ സമുച്ചയത്തിന് ഘടനാപരമായ നാശനഷ്ടമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര പ്രതികരണ സംഘങ്ങളെയും ബന്ധപ്പെട്ട അധികാരികളെയും ഉടൻ വിന്യസിച്ചതായി മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടിയായി മിനിസ്ട്രീസ് കോംപ്ലക്സിലെ ജീവനക്കാരുടെ ജോലി ഞായറാഴ്ച വിദൂരമായാണ് നടന്നത്. നേരിട്ടുള്ള സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് അപ്‌ഡേറ്റുകൾ നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, രണ്ട് വൈദ്യുതി ഉൽപ്പാദന, ജലശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണം നടന്നതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങൾ ഗുരുതരമായ ഭൗതിക നാശനഷ്ടങ്ങൾക്ക് കാരണമായി. രണ്ട് വൈദ്യുതി ഉൽപാദന യൂണിറ്റുകൾ അടച്ചുപൂട്ടി. രാജ്യത്തെ വൈദ്യുതി, ജലവിതരണ സംവിധാനങ്ങളുടെ സ്ഥിരത സംരക്ഷിക്കുന്നതിനായി സാങ്കേതിക, അടിയന്തര സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് ഫാത്തിമ ജവഹർ ഹയാത്ത് പറഞ്ഞു.
മുൻകരുതൽ നടപടിയായി, മൈനേഴ്‌സ് അഫയേഴ്‌സ് ജനറൽ അതോറിറ്റി ഞായറാഴ്ച പ്രധാന ആസ്ഥാനം താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ജീവനക്കാർ വിദൂര ജോലികളിലേക്ക് മാറി. സന്ദർശകരെ മറ്റ് പ്രവർത്തന ശാഖകളിലേക്ക് അയച്ചു. തിങ്കളാഴ്ച പതിവുപോലെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിവരങ്ങൾക്ക് ഔദ്യോഗിക സോഴ്സുകളെ ആശ്രയിക്കാനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

