പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്തിലെത്തും. ഉച്ചയോടെ കുവൈത്തിലെത്തുന്ന മോദിക്ക് വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം നൽകും. കുവൈത്ത് അമീർ ഉൾപ്പെടെയുള്ള ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള പൊതുചടങ്ങ് എന്നിവ സന്ദർശന ഭാഗമായി നടത്തും. ഞായറാഴ്ചയാകും മടക്കം.
നീണ്ട 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വികാസത്തിനും ഉഭയകക്ഷി ബന്ധത്തിലും കൂടുതല്‍ നിക്ഷേപ സാധ്യതകൾക്കും കരാറുകൾക്കും സന്ദർശനം ഇടയാക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ, എൽ.പി.ജി എന്നിവയുടെ പ്രധാന വിതരണക്കാരാണ് കുവൈത്ത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹവുമാണ് ഇന്ത്യ.
കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹവും പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാജ്യത്തെ പ്രധാന പാതകളിലും ബസുകളിലും പ്രധാന മന്ത്രിയെ സ്വാഗതം ചെയ്തുള്ള ചിത്രങ്ങളും പതാകയും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യന്‍ തൊഴിലാളി ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
പൊതുചടങ്ങ് വൈകീട്ട് 3.50ന്
വൈകീട്ട് 3.50ന് ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളെ ഉൾെക്കാള്ളിച്ചുള്ള പൊതുചടങ്ങ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ ഒരുക്കിയിട്ടുണ്ട്.
ക്ഷണിക്കപ്പെട്ടവർക്കുമാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. ഇതിനായി ഇന്ത്യൻ എംബസി വഴി നേരേത്ത ലിങ്ക് കൈമാറിയിരുന്നു. 12.30 മുതല്‍ ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കും. പ്രിന്റ് കോപ്പിയോ, ഫോണിലോ ടിക്കറ്റ് കാണിക്കണം. ഒറിജിനല്‍ സിവില്‍ ഐഡിയോ, മൊബൈല്‍ ഐഡിയോ ടിക്കറ്റിനൊപ്പം ഉണ്ടായിരിക്കണം. മൊബൈല്‍ ഫോണോ പഴ്സോ അല്ലാതെ മറ്റൊന്നും കൈവശം പാടില്ല. ഫോണ്‍ സൈലന്റ് മോഡിൽ ആയിരിക്കണം. സീറ്റുകൾ സോണ്‍ ഒന്ന്, സോണ്‍ രണ്ട്, വെല്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ടിക്കറ്റില്‍ പറഞ്ഞ പ്രകാരമുള്ള സീറ്റ് നമ്പറിൽ വേണം ഇരിക്കാൻ. സോണ്‍ രണ്ടില്‍ സീറ്റ് നമ്പറുകള്‍ ഇല്ല. പരിപാടിക്ക് ഒരു മണിക്കൂര്‍ മുമ്പ് എല്ലാ ഗേറ്റുകളും അടക്കും. പരിപാടി സഥലത്ത് ഭക്ഷണവിതരണ സൗകര്യം ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

