ശസ്ത്രക്രിയക്കും ചികിത്സക്കും പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശസ്ത്രക്രിയകളും മെഡിക്കൽ ഇടപെടലുകളും സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി.
ഡോക്ടർമാരുടെ സ്പെഷലൈസേഷൻ, ലൈസൻസ്, അംഗീകൃത പ്രഫഷനൽ യോഗ്യത എന്നിവക്ക് അനുസൃതമായിരിക്കണം ശസ്ത്രക്രിയകളും മെഡിക്കൽ ഇടപെടലുകളും നടത്തേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കി. ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ സമ്മതം വാങ്ങുകയും ചികിത്സയിൽ പങ്കെടുക്കുന്ന മെഡിക്കൽ സംഘത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം. അടിയന്തര കേസുകൾക്ക് മുൻഗണന നൽകണമെന്നും ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് ആവശ്യമായ തുടർചികിത്സ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ഷെഡ്യൂൾ ചെയ്ത ശസ്ത്രക്രിയകൾ സ്പെഷലിസ്റ്റ് തലത്തിലോ അതിന് മുകളിലോ ഉള്ള ഡോക്ടർമാർ മാത്രമേ സ്വതന്ത്രമായി നടത്താവൂ എന്നും ഉത്തരവിൽ വ്യക്തമാക്കി. ശസ്ത്രക്രിയകളിലെ സങ്കീർണതകളും വീഴ്ചകളും വിലയിരുത്താൻ ബന്ധപ്പെട്ട വിഭാഗം മേധാവികൾ പ്രതിമാസം യോഗം ചേരണമെന്നും നിർദേശമുണ്ട്. ചികിത്സ പിഴവുകളും മറ്റും ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

