കുവൈത്തിൽ കാണാതായ ഇന്ത്യക്കാരനെ മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ; രഹസ്യമായി മറവുചെയ്തതായി പ്രതിയുടെ കുറ്റസമ്മതം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പ്രവാസിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനിന്ന ദുരൂഹതക്ക് വിരാമം. ഇദ്ദേഹത്തിന്റെ മൃതദേഹം സാൽമി മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഒരാൾ രാജ്യം വിട്ടതായി കണ്ടെത്തി. ഇയാളെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു.
കുവൈത്ത് കുറ്റാന്വേഷണ വിഭാഗം നടത്തിയ തീവ്രമായ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഈ വർഷം മാർച്ച് 19 നാണ് ഇന്ത്യൻ പ്രവാസിയെ കാണാതായതായി പരാതി ലഭിക്കുന്നത്. തുടർന്ന് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാൾ ഹെവി ഉപകരണങ്ങളുടെ ഉടമയോടൊപ്പം സാൽമി മരുഭൂമിയിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. വാഹനം മരുഭൂമിയിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. വാഹനം തിരിച്ചെത്തിയപ്പോൾ, ഇന്ത്യൻ തൊഴിലാളി അകത്തുണ്ടായിരുന്നില്ലന്നും തെളിഞ്ഞു.
ഇതോടെ വാഹനത്തിൽ ഉണ്ടായിരുന്നയാളിലേക്ക് അന്വേഷണം തിരഞ്ഞു. സംഭവത്തിന് പിറകെ കുവൈത്തിൽ നിന്ന് മുങ്ങിയ വാഹന ഉടമയുടെ മകനെ കണ്ടെത്തി ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ തെളിഞ്ഞത്. ജോലിസ്ഥലത്തുവെച്ച് ക്രെയിൻ ദേഹത്ത് വീണ് ഇന്ത്യക്കാരൻ മരിച്ചതായി ഇയാൾ സമ്മതിച്ചു. നിയമനടപടികൾ ഭയന്ന് സംഭവം മറച്ചുവെക്കുന്നതിനായി താനും പിതാവും ചേർന്ന് മൃതദേഹം മരുഭൂമിയിലെത്തിച്ച് കുഴിച്ചുമൂടിയെന്നും കുറ്റസമ്മതം നടത്തി. തുടർന്ന് മരുഭൂമിയിൽ അടക്കം ചെയ്ത സ്ഥലത്ത് എത്തി മൃതദേഹം കണ്ടെടുത്തു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ്, ഫോറൻസിക് ടീമുകൾ, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയിലെ സ്പെഷ്യലിസ്റ്റുകളുടെ സഹായത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. മരിച്ചയാളുടെയും പ്രതികളുടെയും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

