മഴ, വെള്ളക്കെട്ട്, ഗതാഗത തടസ്സം; കുവൈത്തിൽ ചൊവ്വാഴ്ചയും നീണ്ട മഴ
text_fieldsമഴയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ
കുവൈത്ത് സിറ്റി: തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ചൊവ്വാഴ്ചയും തുടർന്നത് ജനങ്ങളെയും ഗതാഗത സംവിധാനത്തെയും പ്രയാസത്തിലാക്കി. മണിക്കൂറുകൾ നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പലയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. പല റോഡുകളും അടച്ചിടുകയും ഉണ്ടായി. ശുഐബ-പോർട്ട് അബ്ദുല്ല പ്രധാന റോഡിന്റെ ഒരുഭാഗം കനത്ത മഴയിൽ തകർന്നു. ട്രാഫിക് പട്രോളിങ് വിഭാഗം റോഡ് അടക്കുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഇവിടെ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ആവശ്യമായ ജോലികൾ നടന്നുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മഴയിൽ തകർന്ന ശുഐബ-പോർട്ട് അബ്ദുല്ല റോഡിന്റെ ഭാഗം
ചൊവ്വാഴ്ച പുലർച്ച മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. വൈകീട്ടോടെ മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിലും കാറ്റും, താപനില കുറയുകയും ചെയ്തു. തണുപ്പ് കൂടുന്നതിന് ഇത് കാരണമായി. വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം മൂടൽമഞ്ഞും അനുഭവപ്പെട്ടു. അധികൃതരുടെ കൃത്യമായ ഇടപെടലും മുന്നറിയിപ്പുകളും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

