യാത്രക്കൊരുങ്ങാം...വിദേശ വിമാനങ്ങൾ എത്തിത്തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 4 (ടി-4) വഴിയുള്ള ഗൾഫ്, അറബ്, വിദേശ വിമാനക്കമ്പനികളുടെ സർവിസ് ഇന്നുമുതൽ. പരിമിതമായ വിമാന സർവിസുകളാണ് ടി-4ൽ നിന്ന് ആദ്യഘട്ടത്തിൽ പുനരാരംഭിക്കുക എങ്കിലും ടെർമിനൽ ഒന്ന് അടച്ചതു കാരണം നിലച്ച വിദേശ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നത് യാത്രക്കാർക്ക് ആശ്വാസമാകും.
ഷെഡ്യൂളുകൾ നിർണ്ണയിക്കുന്നതിന് വിമാന സർവീസുകൾ നടത്താൻ ആഗ്രഹിക്കുന്ന എയർലൈനുകളുമായി ഏകോപനം നടത്തിയിട്ടുണ്ട്. പുലർച്ചെ നാലു മുതൽ രാത്രി 10വരെയാകും വിമാന സർവിസുകൾ. ഒരു വിമാനകമ്പനിക്ക് ഒരു വിമാനം എന്ന നിലയിലാകും തുടക്കത്തിൽ. കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടക്കം സർവിസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
ടെർമിനൽ-4ൽ ചെക്ക്-ഇൻ കൗണ്ടറുകൾ, പാസ്‌പോർട്ട് നിയന്ത്രണ, പരിശോധനാ പോയിന്റുകളുടെ സജീവത, യാത്രക്കാരുടെ നടപടികൾ സുഗമമാക്കുന്നതിന് ഗ്രൗണ്ട് സർവീസ് കമ്പനികളുമായുള്ള ഏകോപനം എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അതത് എയർലൈനുകളുടെ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ പരിശോധിക്കണം. തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ടെർമിനലിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ഇറാൻ-യു.എസ് സംഘർഷത്തിന് പിറകെ ഇറാൻ ആക്രമണത്തെ തുടർന്ന് ടെർമിനൽ ഒന്ന് ദീർഘനാൾ അടച്ചിട്ടതിനെ തുടർന്ന് രാജ്യത്തെ വിമാന യാത്രകൾക്ക് തടസ്സം നേരിട്ടിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ടെർമിനൽ ഒന്ന് ഈ മാസം ഒന്നിന് തുറന്നിരുന്നു. എന്നാൽ ജൂൺമൂന്നിനുണ്ടായ ആരകമണത്തെ തുടർന്ന് വീണ്ടും അടച്ചു. ഇതോടെ കുവൈത്തിൽ നിന്നുള്ള വിദേശ വിമാനങ്ങളുടെ സർവിസ് വീണ്ടും തടസ്സപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

