ഫലസ്തീനികളുടെ വേദന കുവൈത്തികൾ തിരിച്ചറിയുന്നു -നയതന്ത്രജ്ഞൻ
text_fieldsഖാലിദ് അസ്സബാഹ്
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടർച്ചയായി അന്താരാഷ്ട്ര നിയമങ്ങളും യു.എൻ സുരക്ഷ കൗൺസിൽ പ്രമേയങ്ങളും ലംഘിക്കുകയാണെന്ന് കുവൈത്ത് നയതന്ത്രജ്ഞൻ. ഇസ്രായേൽ നടത്തുന്ന ക്രിമിനൽ അതിക്രമങ്ങളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായും യു.എൻ ആസ്ഥാനത്തേക്കുള്ള കുവൈത്ത് സ്ഥിരം പ്രതിനിധി നയതന്ത്ര അറ്റാഷെ ഖാലിദ് അസ്സബാഹ് പറഞ്ഞു. യു.എൻ മനുഷ്യാവകാശ കൗൺസിൽ (എച്ച്.ആർ.സി) പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ.ജി.എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ ജനത അനന്തമായ ദുരിതങ്ങൾ അനുഭവിക്കുന്നു. അനധികൃത കുടിയേറ്റക്കാർ നടത്തിയ ഹീനമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഇസ്രായേലി അധിനിവേശം നടത്തിയ ലംഘനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീനികളുടെ വേദന കുവൈത്തികൾക്ക് അനുഭവപ്പെടുന്നു. 1990ലെ ഇറാഖി അധിനിവേശത്തിന് സാക്ഷികളായതിനാൽ ഇസ്രായേൽ ആക്രമണകാരികൾ നടത്തുന്ന പ്രവർത്തനങ്ങൾ കുവൈത്തിന് അറിയാമെന്നും അസ്സബാഹ് പറഞ്ഞു.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംരക്ഷണം നേരിടുന്ന വെല്ലുവിളികൾക്കെതിരെ യു.എന്നിനെ പിന്തുണക്കാനുള്ള കുവൈത്തിന്റെ താൽപര്യം അദ്ദേഹം ഉണർത്തി. മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംബന്ധിച്ച് യു.എൻ ചാർട്ടറിന്റെ എല്ലാ തത്ത്വങ്ങളും നടപ്പാക്കാൻ കുവൈത്ത് പ്രവർത്തിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

