ഗസ്സ നിരായുധീകരണ കരാർ സ്വാഗതം ചെയ്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സ നിരായുധീകരണ കരാർ സ്വാഗതം ചെയ്ത് കുവൈത്ത്. കരാറിലെത്തുന്നതിനായി ഈജിപ്ത്, ഖത്തർ, തുർക്കിയ, അമേരിക്ക, 'ബോർഡ് ഓഫ് പീസ്', മറ്റു കക്ഷികൾ എന്നിവ നടത്തിയ ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
ഗസ്സയിൽ നിന്ന് ഇസ്രായേൽ അധിനിവേശ സേനയുടെ സമ്പൂർണ്ണ പിന്മാറ്റം, മാനുഷിക സഹായം എത്തിക്കാനുള്ള സൗകര്യം, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, ഫലസ്തീൻ അതോറിറ്റിയുടെ തിരിച്ചുവരവ് എന്നിവയുൾപ്പെടെ, യു.എൻ രക്ഷാസമിതിയുടെ പ്രമേയപ്രകാരമുള്ള സമഗ്ര സമാധാന പദ്ധതിയുടെയും തുടർഘട്ടങ്ങളുടെയും പൂർണ്ണമായ നടപ്പാക്കലിനെ കുവൈത്ത് പിന്തുണച്ചു.
കിഴക്കൻ ജറുസലം തലസ്ഥാനമായി, 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുന്നതിലേക്ക് നയിക്കുന്ന സമഗ്രമായ ഒരു രാഷ്ട്രീയ പ്രക്രിയക്ക് വഴിയൊരുക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാട്ടി. ഗസ്സയിൽ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും സമ്പൂർണ നിരായുധീകരണത്തിനായി ചരിത്രപരമായ കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
യു.എസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഈ സുപ്രധാന നീക്കം. നിരായുധീകരണം പൂർണമാകുന്നതോടെ ഇസ്രായേൽ സൈന്യം പിൻവാങ്ങും. തുടർന്ന് ഗസ്സ നിവാസികൾക്ക് സുരക്ഷയൊരുക്കാൻ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐ.എസ്.എഫ്) പുതിയ ഫലസ്തീൻ പൊലീസ് സേനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

