‘സംഘർഷ മേഖലകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കണം’: യു.എന്നിൽ കുവൈത്ത്
text_fieldsഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി കൗൺസിലർ നാസർ അൽ റംസി
കുവൈത്ത് സിറ്റി: സംഘർഷങ്ങളും അവ മൂലമുണ്ടാകുന്ന ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് അന്താരാഷ്ട്ര സമൂഹം മുൻഗണന നൽകമെന്ന് കുവൈത്ത്. സംഘർഷമേഖലകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും സംരക്ഷിക്കുന്നതും സംബന്ധിച്ച മനുഷ്യാവകാശ കൗൺസിൽ പ്രമേയം നടപ്പാക്കലിനെക്കുറിച്ചുള്ള യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കിന്റെ റിപ്പോർട്ടിന്മേലുള്ള ചർച്ചക്കിടെയാണ്, ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി കൗൺസിലർ നാസർ അൽ റംസി ഇക്കാര്യം ചൂണ്ടികാട്ടിയത്.
ഗസ്സ ഉൾപ്പെടെയുള്ള സംഘർഷബാധിത പ്രദേശങ്ങളിൽ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ലഭ്യമാകുന്നതിലുള്ള നിയന്ത്രണങ്ങൾ, മരണങ്ങൾ, പലായനം, മാനുഷിക പ്രത്യാഘാതങ്ങൾ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. സായുധ സംഘർഷങ്ങളുടെ അമിതഭാരം സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പേറേണ്ടിവരുന്നതെന്നും സൂചിപ്പിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും പൂർണ്ണമായി മാനിക്കുകയും, സാധാരണക്കാരെ സംരക്ഷിക്കുകയും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുകയും വേണം. തടസ്സങ്ങളില്ലാത്ത മാനുഷിക സഹായ വിതരണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം, റിപ്പോർട്ടിൽ ഉപയോഗിച്ചിട്ടുള്ള ചില പദപ്രയോഗങ്ങൾ അന്താരാഷ്ട്രതലത്തിലുള്ള സമവായത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലെ റിപ്പോർട്ടുകളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പദപ്രയോഗങ്ങൾ അവലംബിക്കുമെന്ന് കുവൈത്ത് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

