കുവൈത്ത് ഞായറാഴ്ച മുതൽ പൂർണ്ണ പ്രവർത്തന ശേഷിയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യവും സുരക്ഷാ, സൈനിക സംഭവവികാസങ്ങളും കാരണം രണ്ട് മാസത്തോളം നീണ്ട താൽക്കാലിക വിരാമത്തിന് ശേഷം കുവൈത്തിൽ വിവിധ മേഖലകളിൽ പ്രവർത്തനം പൂർവസഥിതിയിലാകുന്നു. സഥിതിഗതികൾ ശാന്തമാകുകയും ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്തതോടെയാണ് നടപടികൾ. ഞായറാഴ്ച മുതൽ വിവിധ മേഖലയിൽ പ്രവർത്തനങ്ങൾ പൂർവ സ്ഥിതിയിൽ പുനരാരംഭിക്കും.
സർക്കാർ സഥാപനങ്ങൾ
ഞായറാഴ്ച മുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാരുടെയും എണ്ണം 100 ശതമാനത്തിലാകും. സഥാപനങ്ങൾ ഔദ്യോഗിക പ്രവൃത്തി സമയം പുന:സ്ഥാപിക്കുകയും ചെയ്യും. ഞായറാഴ്ച മുതൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ജീവനക്കാരുടെ ഹാജർ 100 ശതമാനം ആക്കണമെന്നും വൈകുന്നേരത്തെ വർക്ക് ഷിഫ്റ്റുകൾ പുന:സ്ഥാപിക്കുന്നത് ഉൾപ്പെടെ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നും സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
എല്ലാ സർക്കാർ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും നിർദ്ദിഷ്ട തീയതി മുതൽ പൂർണ്ണ പ്രവർത്തന ശേഷിയിലേക്ക് മാറണമെന്നും അധികൃതർ ഉണർത്തി.
ആരോഗ്യ മേഖല
രാജ്യത്തെ എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും ഞായറാഴ്ച മുതൽ ശസ്ത്രക്രിയകൾ പൂർണ്ണമായും പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ആനുകാലിക അവധിയും പുന:സ്ഥാപിച്ചു.
ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങളുടെ തുടർച്ച, തൊഴിൽ കാര്യക്ഷമത നിലനിർത്തൽ എന്നിയുടെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. എല്ലാ സംഭവവികാസങ്ങളിലും ഉടനടി പ്രതികരണം ഉറപ്പാക്കുന്നതിനും, വിവിധ സാഹചര്യങ്ങളിൽ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ സന്നദ്ധത നിലനിർത്തുന്നതിനും മന്ത്രാലയം ജാഗ്രത തുടരുകയാണെന്നും അൽ സനദ് കൂട്ടിച്ചേർത്തു.
സെക്കൻഡറി ക്ലാസുകൾ
ഞായറാഴ്ച മുതൽ എല്ലാ സെക്കൻഡറി ക്ലാസുകളിലും (10-11-12 ഗ്രേഡുകൾ) നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഹൈസ്കൂളുകളിൽ സുരക്ഷിതവും പതിവായതുമായ വിദ്യാഭ്യാസ പ്രക്രിയ തിരിച്ചുകൊണ്ടുവരുന്നതിനുള്ള മന്ത്രിസഭ തീരുമാന പ്രകാരമാണ് നടപടി. സ്കൂൾ പഠനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മന്ത്രാലയം പ്രഖ്യാപിക്കുമെന്നും, സംയോജിത പദ്ധതി തയാറാക്കുമെന്നും, നിലവിലെ സാഹചര്യങ്ങളും ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ നേടിയ നേട്ടങ്ങളും കണക്കിലെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കാനും കിംവദന്തികളോ തെറ്റായ വിവരങ്ങളോ ഒഴിവാക്കാനും രക്ഷിതാക്കളോടും വിദ്യാഭ്യാസ, ഭരണ അംഗങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

