വിമാന ഗതാഗത നിയന്ത്രണ സേവനങ്ങൾ വികസിപ്പിക്കാൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന ഗതാഗത നിയന്ത്രണ സേവനങ്ങൾ വികസിപ്പിക്കുന്നതിനായി കുവൈത്ത് പുതിയ കരാറിൽ ഒപ്പുവെച്ചു. യു.കെ ആസ്ഥാനമായുള്ള ‘നാറ്റ്സ്മായി’ 18.6 ദശലക്ഷം കുവൈത്ത് ദീനാറിന്റെ (60 ദശലക്ഷം ഡോളർ) കരാറാണ് ഒപ്പുവച്ചത്. അഞ്ച് വർഷത്തെ കരാറിൽ വ്യോമ നാവിഗേഷൻ സേവനങ്ങൾ പ്രവർത്തിപ്പിക്കുക, നിയന്ത്രിക്കുക, നിരീക്ഷിക്കുക, പരിപാലിക്കുക, വികസിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടും.
ഇരുപക്ഷത്തെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ)ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അസ്സബാഹും നാറ്റ്സ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ബെൻ കിഫും കരാറിൽ ഒപ്പുവെച്ചു. വ്യോമയാന നാവിഗേഷൻ സേവനങ്ങൾ നവീകരിക്കുക, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക, നിരീക്ഷണം-പരിപാലനം-വികസനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ശക്തിപ്പെടുത്തുക എന്നിവയുടെ ഭാഗമാണ് ഈ കരാറെന്ന് പി.എ.സി.എ ആസൂത്രണ പദ്ധതി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഉതൈബി പറഞ്ഞു.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രാദേശികവും മേഖലയിലെയും പുതിയ സാഹചര്യങ്ങൾക്കനുസൃതമായി വ്യോമാതിർത്തിയും വിമാന പാതകളും പുനർരൂപകൽപ്പന ചെയ്യുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

