സൗദി അറേബ്യ, യു.എ.ഇ എന്നിവ ലക്ഷ്യമിട്ട് ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സൗദി അറേബ്യ, യു.എ.ഇ എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങൾക്കും പൂർണ പിന്തുണ അറിയിച്ച കുവൈത്ത് ആക്രമണം പ്രാദേശിക സുരക്ഷ ദുർബലപ്പെടുത്തുമെന്ന് വ്യക്തമാക്കി. സുരക്ഷ,സ്ഥിരത, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിന് ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഐക്യദാർഢ്യവും അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഇറാഖി വ്യോമാതിർത്തിയിൽ നിന്നും സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്. രാജ്യാന്തര അതിർത്തി ലംഘിച്ച് എത്തിയ മൂന്ന് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. പ്രാദേശിക സുരക്ഷത, സ്ഥിരത എന്നിവയെ ആക്രമണം ദുർബലപ്പെടുത്തുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ,സ്ഥിരത, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളിലും കുവൈത്തിന്റെ ഐക്യദാർഢ്യവും അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം അബുദബിയിലെ അൽ ദഫ്ര മേഖലയിലെ ബറാക്ക ആണവോർജ്ജ പ്ലാന്റിന്റെ ഉൾവശത്തെ വൈദ്യുതി ജനറേറ്ററിനെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തെയും കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം യു.എ.ഇയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സമാധാനപരമായ ആണവോർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, യു.എൻ ചാർട്ടർ എന്നിവയുടെ വ്യക്തമായ ലംഘനമാണ്.
സാധാരണക്കാർക്കും പരിസ്ഥിതിക്കും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷക്കും ഇത് ഗുരുതരമായ അപകടസാധ്യതകൾ ഉയർത്തും. സുപ്രധാനവും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായും കുവൈത്ത് വ്യക്തമാക്കി. യു.എ.ഇക്ക് കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത് സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

