ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: തങ്ങളുടെ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കുവൈത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചു.
രാജ്യത്തെ ജനങ്ങൾക്കും സുപ്രധാന സൗകര്യങ്ങൾക്കും ഈ ആക്രമണങ്ങൾ നേരിട്ടുള്ള ഭീഷണി ഉയർത്തുന്നു. മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനും തടയുന്നതിനും സഹോദര, സൗഹൃദ രാജ്യങ്ങൾ തീവ്ര ശ്രമങ്ങൾ നടത്തുന്ന സമയത്താണ് പുതിയ ആക്രമണമുണ്ടായത്. പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തും. ഇറാൻ ഇത്തരം ആക്രമണങ്ങൾ ഉടനടി നിരുപാധികമായി നിർത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇറാൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും 2026 ലെ യു.എൻ രക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണ്. ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ആർട്ടിക്കിൾ 51 അനുസരിച്ച്, ആക്രമണങ്ങളും ഭീഷണികളും നേരിടാനും രാജ്യത്തെ സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

