യു.എസ്- ഇറാൻ വെടിനിർത്തൽ നീട്ടിയതിൽ ആശ്വാസത്തിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ ആശ്വാസത്തിൽ കുവൈത്തും ജി.സി.സി രാജ്യങ്ങളും. ഇതോടെ മേഖലയിലെ സംഘർഷാവസഥക്ക് അയവു വരികയും സഥിതിഗതികൾ സാധാരണ നിലയിൽ ആകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായും, സമാധാന ചർച്ചകൾക്കായി പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ ഇറാന് കൂടുതൽ സമയം അനുവദിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സമാധാന സൂചനയായും യുദ്ധം നീണ്ടുപോകില്ല എന്നതിന്റെ തെളിവായും വിലയിരുത്തലുണ്ട്.
ഫെബ്രുവരി 28 ആരംഭിച്ച യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്തും മേഖലയിലെ മറ്റു രാജ്യങ്ങളും ആക്രമണത്തിന് വിധേയമായിരുന്നു. ഈ മാസം ഏഴിന് പ്രഖ്യാപിച്ച രണ്ടാഴ്ചയിലെ യു.എസ്-ഇറാൻ വെടിനിർത്തലോടെയാണ് ഇതിന് താൽകാലിക പരിഹാരമായത്.
വെടിനിർത്തൽ കാലയളവ് ബുധനാഴ്ച അവസാനിക്കുകയും, പാകിസ്താനിലെ ഇസ്‍ലാമാബാദിൽ നടത്താനിരുന്ന ചർച്ച നീളുകയും ചെയ്തതോടെ യുദ്ധം പുനരാരംഭിക്കുമോ എന്ന ഭീതി നിലനിന്നിരുന്നു. വെടിനിർത്തൽ കരാർ നീട്ടിയതായ ബുധനാഴ്ചയിലെ ട്രംപിന്റെ പ്രഖ്യാപനത്തോടെ ഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് മേഖലയിലെ രാജ്യങ്ങൾ.
രണ്ടു മാസത്തിലേറെ നീണ്ട യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷം മേഖലയെ മുൾമുനയിൽ നിർത്തുകയും കുവൈത്തിനെ പലരൂപങ്ങളിൽ ബാധിക്കുകയും ചെയ്തിരുന്നു. സംഘർഷത്തിൽ കക്ഷിയല്ലാതിരുന്നിട്ടും കുവൈത്തും ജി.സി.സി രാജ്യങ്ങളും ഇറാന്റെ നിരന്തര ആക്രമണങ്ങൾക്ക് ഇരയായി. ഇത് മേഖലയിലാകെ വ്യോമ ഗതാഗതത്തെയും, ചരക്കു കൈമാറ്റത്തെയും സാധാരണ ജീവിതത്തെയും താറുമാറാക്കി.
രാജ്യത്തെ യു.എസ് ക്യാമ്പ് ലക്ഷ്യമിട്ട് ആംഭിച്ച ആക്രമണം പതിയെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ സ്ഥാപനങ്ങൾ, പവർ സ്റ്റേഷനുകൾ, ജലശുദ്ധീകരണ കേന്ദ്രങ്ങൾ എന്നിവ ആക്രമണത്തിനിരയായി. ചുരുക്കം പേരുടെ ജീവഹാനിക്കും പരിക്കിനും ആക്രമണങ്ങൾ കാരണമായി. വിമാനത്താളം താൽക്കാലികമായി അടച്ചിടാനും ഇടയാക്കി.
വെടിനിർത്തൽ നീട്ടിയതോടെ കുവൈത്ത് വിമാനത്താവളം വൈകാതെ തുറക്കുമെന്നാണ് പ്രതീക്ഷ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ വിമാനത്താവളം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

