ആണവ നിർവ്യാപനത്തിന് പിന്തുണ ആവർത്തിച്ച് കുവൈത്ത്
text_fieldsകുവൈത്ത്: അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിനും ആണവ നിർവ്യാപന പ്രവർത്തനങ്ങൾക്കുമുള്ള തങ്ങളുടെ അചഞ്ചലമായ പിന്തുണ കുവൈത്ത് ആവർത്തിച്ചു. ആണവായുധ വ്യാപനത്തിനെതിരായ ഉടമ്പടിയിലുള്ള രാജ്യങ്ങളുടെ പത്താം വിലയിരുത്തൽ സമ്മേളനത്തിനെ അഭിവാദ്യംചെയ്ത് സംസാരിക്കവെയാണ്, യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി തരീഖ് അൽ ബനായി ആണവ വിഷയത്തിൽ കുവൈത്തിന്റെ ഉറച്ച നിലപാട് അരക്കിട്ടുറപ്പിച്ചത്.
ആണവായുധങ്ങളുടെ നിർവ്യാപനം തടയൽ (എൻ.പി.ടി)യുടെ 50ാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ ആണവ നിർവ്യാപന ഉടമ്പടി നിലനിർത്തി മുന്നോട്ടുപോകാൻ കഠിനമായി പരിശ്രമിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്നും കുവൈത്ത് ഓർമപ്പെടുത്തി. എൻ.പി.ടിയുടെ ലക്ഷ്യങ്ങളെയും പ്രതിജ്ഞയെയും ആണവ രാജ്യങ്ങൾ മാനിക്കുകയാണെങ്കിൽ ഈ സമ്മേളനം പുരോഗതിയിലേക്കുള്ള വേദിയായി മാറും.
അടുത്തിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില രാജ്യങ്ങൾ ആണവായുധങ്ങളുടെ കാര്യത്തിൽ തുടർപരിപാടികളും നവീകരണവും പ്രഖ്യാപിച്ചതും ഇത്തരം സാഹചര്യങ്ങളിൽ എൻ.പി.ടിക്ക് കൃത്യമായ നടപടിക്രമങ്ങൾ ആവശ്യമാണെന്നും തരീഖ് അൽ ബനായി ചൂണ്ടിക്കാട്ടി. ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടിക്കും ചർച്ചക്കും തയാറാകണം. മനുഷ്യസുരക്ഷയെ നശിപ്പിക്കുന്ന ആണവ പരീക്ഷണങ്ങളെയും ആഗോള സമാധാനത്തെയും സുരക്ഷയെയും ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രകോപനങ്ങളെയും നടപടികളെയും ശക്തമായി അപലപിക്കുന്നു.
സമാധാനത്തിനുവേണ്ടി എന്നും കുവൈത്ത് സജീവമായി ലോകരാജ്യങ്ങൾക്കൊപ്പമുണ്ട്. 2010ലെ എൻ.പി.ടി അവലോകന സമ്മേളനം പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടനശീകരണ ആയുധങ്ങളിൽനിന്ന് പശ്ചിമേഷ്യയെ മോചിപ്പിക്കാനുള്ള അറബ് ശ്രമങ്ങൾക്ക് കുവൈത്ത് പിന്തുണ നൽകിയിട്ടുണ്ട്.
എല്ലാ കക്ഷികൾക്കും ഗവേഷണത്തിനും വികസനത്തിനും സമാധാനപ്രവർത്തനങ്ങൾക്കുംവേണ്ടി ആണവ സാങ്കേതികവിദ്യ കൈവശംവെക്കാനും ഉപയോഗിക്കാനുമുള്ള അവകാശമുണ്ട്.അത്തരം രാജ്യങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള നിയമപരമായ പ്രതിബദ്ധതകളും കരാറുകളും കർശനമായി പാലിക്കേണ്ടതുമുണ്ടെന്നും കുവൈത്തിന്റെ പ്രതിനിധി തരീഖ് അൽ ബനായി ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.