മുത്തുവാരാൻ പോണോരേ......
text_fieldsകുവൈത്ത് സിറ്റി: പാരമ്പര്യത്തിെൻറ ഗരിമയും അധ്വാനത്തിെൻറ മഹിമയും ജനമനസ്സിലുണർത്തി വർഷംതോറും അരങ്ങേറുന്ന മുത്തുവാരൽ ഉത്സവത്തിെൻറ 30ാം പതിപ്പിന് കുവൈത്ത് ഒരുങ്ങുന്നു. ഉത്സവത്തിന് ജൂലൈ 19ന് കൊടിയേറാനിരിക്കെ കുവൈത്തി യുവാക്കൾ കനത്ത തയാറെടുപ്പിൽ. ജൂലൈ 19 മുതൽ 26 വരെയാണ് പൂർവികരുടെ ജീവിതമാർഗം അനുസ്മരിച്ച് കുവൈത്തി ചെറുപ്പക്കാരുടെ സംഘങ്ങൾ ചെറു കപ്പലുകളിലായി മുത്തുവാരലിന് തിരിക്കുക.
സീ സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ സംഘാടക തലത്തിലെ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
കപ്പലുകൾ ശുചീകരിച്ച് എണ്ണകൊടുത്ത് അവസാന മിനുക്കുപണികൾ നടത്തിവരുന്നു. ഹബാബും ഷൂനയും എന്നാണ് ഇൗ പ്രക്രിയ അറിയപ്പെടുക. വെള്ളം ഉള്ളിൽ കയറുന്നത് ഒഴിവാക്കാൻ കപ്പലിെൻറ ചെറുദ്വാരങ്ങൾ പോലും അടക്കും. യുവാക്കൾ രജിസ്ട്രേഷൻ പൂർത്തിയാക്കി പരിശീലനം ആരംഭിച്ചിട്ടുണ്ട്. പത്തിനും 18നും ഇടയിൽ പ്രായമുള്ള 150 പേരാണ് ഇത്തവണ മുത്തുവാരാൻ പോവുന്നത്. അബൂബദർ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഹമദ് അൽസായറിെൻറ നേതൃത്വത്തിലാണ് പരിശീലനം. മുത്തുവാരാൻ പോകുന്നവരെ യാത്രയാക്കാനും ഉത്സവം കഴിഞ്ഞെത്തുമ്പോൾ സ്വീകരിക്കാനും സാൽമിയ തീരത്ത് ഇവരുടെ ബന്ധുമിത്രാദികളടക്കം നിരവധി പേർ ഒരുമിച്ചുകൂടും. ദാന, ഹസ്ബ, ജൗഹറ, ഖുമാഷ തുടങ്ങിയ വിവിധ തരം മുത്തുകൾ തേടി സംഘം കടലിൽ മുങ്ങിത്തപ്പും.
പകൽ കടലിെൻറ അഗാധതയിലേക്ക് മുങ്ങിച്ചെന്ന് മുത്തുകൾ ശേഖരിക്കുന്ന സംഘം രാത്രി പാരമ്പര്യനൃത്തത്തിെൻറയും സംഗീതത്തിെൻറയും അകമ്പടിയോടെ ആഘോഷിച്ച് തിമിർക്കും. എണ്ണപ്പണക്കൊഴുപ്പിൽ വിസ്മൃതമായ പഴയകാലത്തെ ബുദ്ധിമുട്ടേറിയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് മുത്തുവാരൽ. എണ്ണപ്പണം കുമിഞ്ഞുകൂടുന്നതിനുമുമ്പ് സ്വദേശികളുടെ പ്രധാന ജോലിയും വരുമാന മാർഗവുമായിരുന്നു ഏറെ പ്രയാസമേറിയതും അപകടം നിറഞ്ഞതുമായ മുത്തുവാരൽ. പ്രപിതാക്കളുടെ ഈ തൊഴിലിനെ കുറിച്ച് പുതുതലമുറക്ക് അറിവുനൽകുകയെന്ന ഉദ്ദേശ്യത്തിൽ 1986ൽ ആണ് മുത്തുവാരൽ ഉത്സവം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
