സ്പ്രിങ് ക്യാമ്പുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി
text_fieldsകുവൈത്തിലെ സ്പ്രിങ് ക്യാമ്പ്
കുവൈത്ത് സിറ്റി: സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ കർശന നിർദേശം നല്കി കുവൈത്ത് മുനിസിപ്പാലിറ്റി. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചുനീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം. ഇത്തരത്തിൽ നീക്കാത്തവ ഉടൻ ഒഴിപ്പിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ ദബ്ബൂസ് അധികൃതരോട് നിർദേശിച്ചു. ഇതിന്റെ ഭാഗമായി സ്പ്രിങ് ക്യാമ്പ് കമ്മിറ്റി, ഫീൽഡ് ടീമുകളെ നിയോഗിച്ചു. എല്ലാ ക്യാമ്പിങ് സൈറ്റുകളിലും ഫീൽഡ് ടീമുകൾ പരിശോധന നടത്തും.
ക്യാമ്പുകൾ നീക്കം ചെയ്യാനും ഭൂമി വൃത്തിയാക്കാനുമുള്ള തയാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്പ്രിങ് ക്യാമ്പ് കമ്മിറ്റി തലവൻ ഫൈസൽ അൽ-ഒതൈബി പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ടെന്റുകൾ നീക്കം ചെയ്യണമെന്നും ഇതനുസരിക്കാത്ത തമ്പ് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനുസരിക്കാത്ത ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ ഉണ്ടാകും. മാത്രമല്ല പൊളിച്ചുനീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യും. പൊതുജനങ്ങളെ ക്യാമ്പ് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നതെന്നും എന്നാല്‍ നിയമലംഘനങ്ങള്‍ ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ, വിദേശികള്‍ക്ക് അടുത്ത സീസണിൽ ക്യാമ്പ് ലൈസൻസ് നല്കുന്നതില് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സൂചനകളുണ്ട്.